വിദേശ പൗരന്മാർക്ക് കാനഡയിൽ അക്കാദമിക് എക്സാമിനർമാരായി വർക്ക് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്യുന്നതിന് പുതിയ യോഗ്യതാ മാനദണ്ഡങ്ങൾ പുറത്തിറക്കി ഫെഡറൽ സർക്കാർ. ജൂലൈ 31-ന് സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശങ്ങളിലാണ് പുതിയ മാനദണ്ഡങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇന്‍റർനാഷണൽ മൊബിലിറ്റി പ്രോഗ്രാമിന്‍റെ (IMP) ഭാഗമായാണ് സർക്കാർ ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുള്ളത്. വിദേശ പൗരന്മാരായ അപേക്ഷകർ അതാത് മേഖലയിൽ പ്രവൃത്തിപരിചയമുള്ള സീനിയർ അക്കാദമിക് വിദഗ്ദ്ധനോ അല്ലെങ്കിൽ ഇൻഡസ്ട്രി പ്രൊഫഷണലോ ആയിരിക്കണം. കൂടാതെ അക്കാദമിക് എക്സാമിനർമാരാകുന്നതിന് കനേഡിയൻ സർവ്വകലാശാല നൽകുന്ന ഔദ്യോഗിക ‘ഇൻവിറ്റേഷൻ ലെറ്റർ’ അപേക്ഷകർ നിർബന്ധമായും ഹാജരാക്കണം.
മൂന്ന് പ്രത്യേക വിഭാഗത്തിൽ ഉള്ളവർക്കായിരിക്കും അക്കാദമിക് എക്സാമിനർമാരായി വർക്ക് പെർമിറ്റ് നൽകുക. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ ഗവേഷണ തീസിസുകൾ അല്ലെങ്കിൽ പ്രബന്ധങ്ങൾ അസസ്സ് ചെയ്യുന്ന തീസിസ് എക്സാമിനർമാർ ആണ് ഇതിൽ ആദ്യ വിഭാഗം. വിവിധ വിഷയങ്ങളിൽ സമർപ്പിക്കപ്പെടുന്ന ഗവേഷണങ്ങളും നിർദ്ദേശങ്ങളുടെയും മൂല്യനിർണ്ണയം നടത്തുന്ന റിസർച്ച് പ്രൊപ്പോസൽ ഇവാലുവേറ്റർമാർ രണ്ടാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്നു. സർവകലാശാലകളിലെ പുതിയ പഠന പദ്ധതികൾ, അക്കാദമിക് പ്രോഗ്രാമുകൾ, ഗവേഷണം എന്നിവയുടെ നിലവാരവും പുരോഗതിയും വിലയിരുത്തുന്ന പ്രോഗ്രാം അല്ലെങ്കിൽ യൂണിവേഴ്സിറ്റി പ്രോജക്ട് ഇവാലുവേറ്റർമാർ ആണ് മൂന്നാമത്തെ വിഭാഗത്തിൽ വരുന്നത്. കൂടാതെ വർക്ക് പെർമിറ്റ് ഇളവ് പൊതുവായി ബാധകമായ മൂന്ന് സ്റ്റാൻഡേർഡ് നിബന്ധനകളും പുതുക്കിയ നിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വർക്ക് പെർമിറ്റില്ലാതെ കാനഡയിൽ നിർവ്വഹിക്കുന്ന ഇത്തരം ജോലികളുടെ ആകെ ദൈർഘ്യം ആറു മാസത്തിൽ കുറവായിരിക്കണം എന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. കൂടാതെ ഇത്തരത്തിൽ എത്തുന്ന വിദേശ വിദഗ്ദ്ധർക്ക് തങ്ങളുടെ സേവനത്തിനുള്ള പ്രതിഫലമോ ശമ്പളമോ കാനഡയ്ക്കകത്തുള്ള സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ ലഭിക്കാൻ പാടില്ല. ഇവരുടെ സാമ്പത്തിക സ്രോതസ്സ് പൂർണ്ണമായും കാനഡയ്ക്ക് പുറത്തുള്ള സ്ഥാപനങ്ങളുടേതായിരിക്കണം. വിദേശ പൗരന്മാർക്ക് നൽകുന്ന ഈ പെർമിറ്റ്-ഇളവുള്ള ജോലിക്ക് ആവശ്യമെങ്കിൽ നിശ്ചിത പരിധികളോ നിബന്ധനകളോ ഏർപ്പെടുത്താൻ കനേഡിയൻ ഇമിഗ്രേഷൻ ഓഫീസർമാർക്ക് പൂർണ്ണ അധികാരമുണ്ടായിരിക്കും. വർക്ക് പെർമിറ്റ് ഇളവ് ലഭിച്ച് കാനഡയിലെത്തുന്ന വിദേശ പൗരന്മാർക്ക് അവരുടെ പ്രവർത്തനങ്ങളുടെ നിബന്ധനകൾ രേഖപ്പെടുത്തിയ ‘വിസിറ്റർ റെക്കോർഡ്’ ഇമിഗ്രേഷൻ ഓഫീസർമാർക്ക് നൽകാവുന്നതാണെന്നും സർക്കാർ വ്യക്തമാക്കുന്നു.







