അമേരിക്കന്‍ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്‍റെ ഉടമസ്ഥതയിലുള്ള ലൊസാഞ്ചലസ് കൗണ്ടിയിലെ ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബ് പരിസരത്ത് സംശയാസ്പദമായി കണ്ട ആയുധധാരിയെ അറസ്റ്റ് ചെയ്തു. 38-കാരനായ ജീനൈന്‍ ജോണ്‍ ടെയ്‌ലെയാണ് അറസ്റ്റിലായത്. ഗോള്‍ഫ് ക്ലബ്ബിന്‍റെ സുരക്ഷാ സംവിധാനങ്ങളുടെ ചിത്രങ്ങളും വിഡിയോകളും പകര്‍ത്തുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് ലോസ് ആഞ്ചലസ് കൗണ്ടി ഷെരീഫ് വകുപ്പ് അറിയിച്ചു. ഇയാളുടെ കൈയിൽ നിന്നും പിസ്റ്റള്‍, ഹോളോ-പോയിൻ്റ് വെടിയുണ്ടകളുള്ള മാഗസീനുകള്‍ എന്നിവ കണ്ടെത്തി.
തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതിയുടെ വസതിയില്‍ നിന്നും കൂടുതല്‍ തോക്കുകളും വെടിക്കോപ്പുകളും, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, റേഡിയോ സിഗ്‌നല്‍ ഉപകരണങ്ങള്‍, ആശങ്കയുണര്‍ത്തുന്ന കുറിപ്പുകള്‍ അടങ്ങിയ നിരവധി നോട്ടുബുക്കുകള്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു. നോട്ടുബുക്കുകളില്‍ എന്താണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ പ്രതി പൊലീസ് കസ്റ്റഡിയിലാണെന്നും കേസ് ലൊസാഞ്ചലസ് കൗണ്ടി ജില്ലാ അറ്റോര്‍ണി ഓഫീസിന്റെ പരിഗണനയ്ക്കായി കൈമാറിയതായും അധികൃതര്‍ അറിയിച്ചു. എഫ്ബിഐയുടെ ജോയിൻ്റ് ടെററിസം ടാസ്‌ക് ഫോഴ്‌സും യു.എസ്. സീക്രട്ട് സര്‍വീസും സംയുക്തമായി അന്വേഷണം ആരംഭിച്ചു.







