പാകിസ്ഥാനിൽ നിന്നും വേർപെട്ട് സ്വതന്ത്ര റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ പ്രഖ്യാപിച്ചതിന് പിന്നാലെ, ഓഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ആചരിക്കാൻ ബലൂച്ച് നേതൃത്വം തീരുമാനിച്ചു. എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ, ലോകമെമ്പാടുമുള്ള ബലൂച്ച് ജനതയോട് വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തി ഈ ദിനം ആഘോഷമാക്കാൻ വിമോചന നേതാവ് മിർ യാർ ബലൂച്ച് ആഹ്വാനം ചെയ്തു. 1947 ഓഗസ്റ്റ് 11-ന് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ബലൂചിസ്ഥാൻ സ്വാതന്ത്ര്യം നേടിയ ചരിത്രപരമായ നിമിഷത്തിന്റെ സ്മരണ പുതുക്കാനാണ് ഈ തീയതി തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിഭജനവും പാകിസ്ഥാന്റെ നിലപാടുകളുമാണ് മേഖലയിൽ അശാന്തിക്കും ഭീകരവാദത്തിനും സാമ്പത്തിക തകർച്ചയ്ക്കും കാരണമായതെന്ന് ബലൂച്ച് നേതാക്കൾ കുറ്റപ്പെടുത്തി. കശ്മീർ വിഷയം, 1948-ലെ ബലൂചിസ്ഥാനിലെ സൈനിക ഇടപെടൽ, 1971-ലെ ബംഗ്ലാദേശ് യുദ്ധം, 1998-ലെ ചാഗായി ആണവ പരീക്ഷണം തുടങ്ങിയ ചരിത്ര സംഭവങ്ങൾ ചൂണ്ടിക്കാട്ടിയ അവർ, പാകിസ്ഥാൻ നിലനിൽക്കുന്നിടത്തോളം പ്രദേശത്ത് സമാധാനം പുലരില്ലെന്ന് ആരോപിച്ചു.
1947-ൽ ബലൂചിസ്ഥാൻ നേടിയ സ്വാതന്ത്ര്യത്തെ അന്ന് ‘ന്യൂയോർക്ക് ടൈംസ്’ പോലുള്ള രാജ്യാന്തര മാധ്യമങ്ങളും ഓൾ ഇന്ത്യ റേഡിയോയും റിപ്പോർട്ട് ചെയ്തിരുന്നതായി പ്രസ്താവന ഓർമ്മിപ്പിക്കുന്നു. ഏകദേശം ആറ് കോടിയോളം വരുന്ന ബലൂച്ച് ജനതയെയും തങ്ങളുടെ സ്വതന്ത്ര പരമാധികാര രാഷ്ട്രത്തെയും ഔദ്യോഗികമായി അംഗീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 14 പാകിസ്ഥാനും ഓഗസ്റ്റ് 15 ഇന്ത്യയും സ്വാതന്ത്ര്യദിനമായി ആചരിക്കുമ്പോൾ, വരും വർഷങ്ങളിലും ഓഗസ്റ്റ് 11 തന്നെ സ്വാതന്ത്ര്യദിനമായി കൊണ്ടാടുമെന്നാണ് ബലൂച്ച് നേതൃത്വത്തിന്റെ നിലപാട്.







