കഴിഞ്ഞ കുറച്ചുകാലമായി ലക്ഷ്യം തെറ്റി ബഹിരാകാശത്ത് കറങ്ങിനടക്കുന്ന ഒരു സ്‌പേസ്എക്‌സ് റോക്കറ്റ് വൈകാതെ ചന്ദ്രന്റെ ഉപരിതലത്തിൽ വന്ന് പതിക്കുമെന്ന് ശാസ്ത്രലോകം അറിയിക്കുന്നു. റോക്കറ്റിന്റെ ഉയർന്ന ഭാഗമായ അപ്പർസ്റ്റേജ് വരുന്ന ബുധനാഴ്ച ചന്ദ്രനിൽ ശക്തമായി ഇടിച്ചിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കൂട്ടിയിടിയുടെ ഫലമായി വലിയ അളവിൽ അവശിഷ്ടങ്ങളും പൊടികളും ഉയരുകയും ചന്ദ്രനിൽ ഒരു പുതിയ ഗർത്തം തന്നെ രൂപപ്പെടുകയും ചെയ്യും. 2025 ജനുവരിയിൽ രണ്ട് സ്വകാര്യ ചാന്ദ്ര ലാൻഡറുകളെ ബഹിരാകാശത്ത് എത്തിക്കാനായി ഉപയോഗിച്ച റോക്കറ്റാണിത്.
മണിക്കൂറിൽ അയ്യായിരത്തിലധികം മൈൽ വേഗതയിലാകും റോക്കറ്റ് ചന്ദ്രന്റെ പ്രകാശപൂരിതമായ പടിഞ്ഞാറൻ അതിർത്തിയിലുള്ള ഐൻസ്റ്റീൻ ഗർത്തത്തിന് സമീപം ചെന്ന് പതിക്കുക. അമേരിക്കയുടെയും കാനഡയുടെയും കിഴക്കൻ മേഖലകളിലും തെക്കേ അമേരിക്കയിലും ഉള്ളവർക്ക് ടെലിസ്കോപ്പുകളിലൂടെ ഈ കാഴ്ച മിനിറ്റുകളോളം ദൃശ്യമാകും. നിർദ്ദിഷ്ട ഭ്രമണപഥത്തിലേക്ക് മാറ്റാൻ കഴിയാതെ വന്നതാണ് റോക്കറ്റ് ചന്ദ്രനിലേക്ക് അടുക്കാൻ കാരണമായത്. എങ്കിലും ഇത്തരത്തിൽ ബഹിരാകാശ മാലിന്യങ്ങൾ വർദ്ധിക്കുന്നത് ഭാവിയിലെ ദൗത്യങ്ങൾക്ക് വലിയ ഭീഷണിയാണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
കൂട്ടിയിടിയുടെ പ്രഹരത്തിൽ ഏകദേശം 27 മീറ്റർ വീതിയും 5 മീറ്റർ ആഴവുമുള്ള കൂറ്റൻ ഗർത്തം രൂപപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു. ഭൂമിയിൽ നിന്ന് നഗ്നനേത്രങ്ങൾ കൊണ്ട് നേരിട്ട് കാണാൻ കഴിയില്ലെങ്കിലും ബഹിരാകാശത്ത് പ്രവർത്തിക്കുന്ന നാസയുടെയും ദക്ഷിണകൊറിയയുടെയും ചാന്ദ്ര പേടകങ്ങൾ ഈ അപൂർവ്വ സംഭവത്തിന് മുൻപും ശേഷവുമുള്ള ദൃശ്യങ്ങൾ പകർത്തിയെടുക്കും. മനുഷ്യനിർമ്മിത വസ്തുക്കൾ ചന്ദ്രനിൽ ഇടിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കാനും ഭാവിയിൽ ചാന്ദ്ര ദൗത്യങ്ങൾ നടത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനും ഈ സംഭവം ശാസ്ത്രജ്ഞരെ സഹായിക്കും.







