സംസ്ഥാനത്ത് കനത്ത മഴയും മണ്ണിടിച്ചിലും മൂലം കടുത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാന്നിത്തോട്ടത്തിലുണ്ടായ ഉരുൾപ്പൊട്ടലിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് റജീന, മകൻ ജോസഫിൻ ജോണി (24) എന്നിവർ മരണപ്പെട്ടു. അപകടസ്ഥലത്ത് എം.ജെ. സെബാസ്റ്റ്യൻ എംഎൽഎയും ജില്ലാ കളക്ടർ ചേതൻകുമാർ മീണയും തിരച്ചിലിന് നേതൃത്വം നൽകുന്നുണ്ട്. കൂടാതെ, വാഗമൺ കൊലാഹലമേട്ടിൽ ലീലാമണിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരൻ നായരും (72) ജീവൻ വെടിഞ്ഞു. ഈരാറ്റുപേട്ട-വാഗമൺ റോഡിലും കോട്ടയം-കുമളി ദേശീയപാതയിലും മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ട നിലയിലാണ്. ഇടുക്കി ഏലപ്പാറ ചെമ്മണ്ണിലും വീടിനു മുകളിൽ മണ്ണിടിഞ്ഞുവീണിട്ടുണ്ട്.

എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും പത്തനംതിട്ട, ഇടുക്കി, കോട്ടയം മേഖലകൾ ഒറ്റപ്പെടുകയും ചെയ്ത പ്രളയസമാനമായ സാഹചര്യം നിലനിൽക്കുമ്പോഴും പിഎസ്സി പരീക്ഷകൾ മാറ്റിവെക്കാത്തതിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ന് നടക്കേണ്ട ടെൻത് ലെവൽ കോമൺ പ്രിലിംസിന്റെ മൂന്നും നാലും ഘട്ട പരീക്ഷകൾ എഴുതേണ്ട 1.69 ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് യാത്രാസൗകര്യമില്ലാതെ വലയുന്നത്. മുൻപ് ജൂലൈ 18-ന് ചോദ്യപേപ്പർ മാറിയപ്പോൾ മാറ്റിവെച്ച രണ്ടാംഘട്ട പരീക്ഷ ഓഗസ്റ്റ് 22-ന് നടക്കാനിരിക്കെ, ഇന്നത്തെ പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് അന്ന് അവസരം നൽകണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നു. എന്നാൽ, സംസ്ഥാനത്തെ 749 കേന്ദ്രങ്ങളിൽ ക്രമീകരണങ്ങൾ പൂർത്തിയായതിനാൽ പരീക്ഷ മാറ്റിവെക്കാനാകില്ലെന്ന നിലപാടിലാണ് പിഎസ്സി അധികൃതർ.







