പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ പടർന്നു പിടിച്ച കാട്ടുതീ പ്രതിരോധിക്കുന്നതിൽ ഒൻ്റാരിയോ സർക്കാർ ഗുരുതര വീഴ്ച വരുത്തിയതായി ഫസ്റ്റ് നേഷൻസ് നേതാക്കൾ ആരോപിച്ചു. പ്രവിശ്യാ സർക്കാറിനെതിരെ ഫസ്റ്റ് നേഷൻസ് നേതാക്കൾ പൊതുഅന്വേഷണം ആവശ്യപ്പെട്ടു. അതിവേഗം വ്യാപിച്ച കാട്ടുതീകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിലും വീഴ്ച വരുത്തിയതായി ഫസ്റ്റ് നേഷൻസ് കമ്മ്യൂണിറ്റികൾ ആരോപിക്കുന്നു. പ്രീമിയർ ഡഗ് ഫോർഡ്, പ്രകൃതി വിഭവ മന്ത്രി മൈക്ക് ഹാരിസ്, അടിയന്തര തയ്യാറെടുപ്പ് മന്ത്രി ജിൽ ഡൺലോപ്പ്, തദ്ദേശീയ കാര്യ മന്ത്രി ഗ്രെഗ് റിക്ക്ഫോർഡ് എന്നിവർക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഫസ്റ്റ് നേഷൻസ് നേതാക്കൾ പറയുന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 80-ലധികം കാട്ടുതീകൾ നിയന്ത്രണത്തിലായതായി പ്രകൃതി വിഭവ മന്ത്രി മൈക്ക് ഹാരിസ് അറിയിച്ചു. എന്നാൽ, ഒൻ്റാരിയോയിൽ ഇപ്പോഴും 159ലധികം കാട്ടുതീകൾ കത്തിപ്പടരുന്നുണ്ട്. ഇവയിൽ 30 എണ്ണം നിയന്ത്രണാതീതമാണ്. ഈ വർഷത്തെ കാട്ടുതീ കാരണം ഫസ്റ്റ് നേഷൻസ് സമൂഹങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ വീടുകൾ വിട്ടൊഴിയേണ്ടിവന്നു. തീയിൽ നിന്നുയർന്ന പുക തെക്കൻ ഒൻ്റാരിയോയ്ക്കും അമേരിക്കയിലെ ചില പ്രദേശങ്ങളിലേക്കും വ്യാപിച്ചു. ഈ സീസണിൽ ഒൻ്റാരിയോയിലെ വനമേഖലയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളതെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.







