കോട്ടയം ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന നവജാത ശിശുക്കളുടെ അനധികൃത വിൽപ്പനയുമായി ബന്ധപ്പെട്ട് രണ്ട് പേർ പോലീസിന്റെ പിടിയിലായി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഗർഭിണികളായ സ്ത്രീകളെ ഇവിടെയെത്തിച്ച്, പ്രസവത്തിന് ശേഷം കുട്ടികളെ വൻ തുകയ്ക്ക് മറിച്ചുവിൽക്കുന്ന റാക്കറ്റിനെക്കുറിച്ച് വിപുലമായ അന്വേഷണമാണ് പോലീസ് നടത്തിവരുന്നത്. ലക്ഷക്കണക്കിന് രൂപയ്ക്കാണ് ഇവർ ഒരു കുഞ്ഞിനെ കച്ചവടം ചെയ്തിരുന്നത്.
അസമിൽ നിന്നുള്ള 22 വയസ്സുകാരിയായ യുവതി നൽകിയ പരാതിയാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. ഒന്നര വയസ്സുള്ള കുട്ടിയുടെ അമ്മയായ യുവതി രണ്ടാമതും ഗർഭിണിയായപ്പോൾ, ഗർഭച്ഛിദ്രം നടത്താൻ ഭർത്താവും ബന്ധുക്കളും നിർബന്ധിക്കുകയും അതിന് വഴങ്ങാത്തതിനെ തുടർന്ന് വീട്ടിൽ നിന്ന് ഇറക്കിവിടുകയുമായിരുന്നു. കുഞ്ഞിന് സുരക്ഷിതമായ ഒരു ഭാവി ഉറപ്പാക്കാൻ സോഷ്യൽ മീഡിയ വഴി സഹായം തിരഞ്ഞ യുവതി “അർഷിദ് കെയർ” എന്ന ഇൻസ്റ്റാഗ്രാം പേജുമായി ബന്ധപ്പെടാൻ ഇടയായി. ഈ അക്കൗണ്ട് വഴി കാർത്തിക് എന്നയാൾ യുവതിയെ സമ്പർക്കം പുലർത്തുകയും, സഹായവാഗ്ദാനം നൽകി കോട്ടയത്തെ തീക്കോയിലുള്ള ഓഫീസിലേക്ക് വരാൻ ആവശ്യപ്പെടുകയുമായിരുന്നു. യുവതിയുടെ യാത്രാച്ചെലവ് പോലും സംഘം തന്നെ വഹിച്ചാണ് ജൂലൈ 16-ന് കെയർ ഹോം എന്ന വ്യാജേന പ്രവർത്തിച്ചിരുന്ന ഈ തട്ടിപ്പ് കേന്ദ്രത്തിൽ അവരെ എത്തിച്ചത്.







