ഒൻ്റാരിയോ ഹാമില്‍ട്ടണില്‍ കണ്ടെത്തിയ മൃതദേഹം ഇന്ത്യന്‍ വംശജനായ ട്രക്ക് ഡ്രൈവര്‍ തരണ്‍പ്രീത് സിങ് സിദ്ധു (29) വിന്‍റെയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ബ്രാംപ്ടണിൽ താമസക്കാരനായ തരണ്‍പ്രീതിന്‍റെ മൃതദേഹം ബുധനാഴ്ച രാവിലെ ഫ്രൂട്ട്ലാന്‍ഡ് റോഡിന് സമീപത്തു നിന്നുമാണ് കണ്ടെത്തിയത്. അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചല്ല ഇദ്ദേഹം കൊല്ലപ്പെട്ടതെന്നും, മറ്റൊരിടത്തുവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെക്കൊണ്ടിട്ടതാവാമെന്നാണ് പൊലീസ് നിഗമനം. ഇന്ത്യയില്‍ നിന്ന് 2022ൽ കാനഡയിലേക്ക് കുടിയേറിയ തരണ്‍പ്രീത് സിങ് ബ്രാംപ്ടണിലും ഹാലിഫാക്‌സിലുമായി ട്രക്ക് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
ഹാമില്‍ട്ടണ്‍ പോലീസും പീല്‍ റീജിയണല്‍ പോലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. തരണ്‍പ്രീത് സിങുമായി അടുത്തിടെ ബന്ധപ്പെടുകയോ അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയുകയോ ചെയ്യുന്നവര്‍ ഉടന്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം. മൃതദേഹം കണ്ടെത്തിയ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍, ഡാഷ്‌ക്യാം റെക്കോര്‍ഡിങുകള്‍, ഡോര്‍ബെല്‍ ക്യാമറ ദൃശ്യങ്ങള്‍ എന്നിവ ലഭ്യമാക്കാനും പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.







