രാജ്യാന്തര വിപണിയിൽ സ്വർണവില കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും തൊട്ടുപിന്നാലെ വിപണി ശക്തമായി തിരിച്ചുകയറി. ഒരു ഘട്ടത്തിൽ ഔൺസിന് 3986.54 ഡോളർ വരെ താഴേക്ക് പോയ സ്വർണവില നിലവിൽ 4017.74 ഡോളറിലെത്തി നിൽക്കുകയാണ്. ആഗോളതലത്തിൽ ഉണ്ടായ ഈ വലിയ ഇടിവ് കാരണം കേരളത്തിലും സ്വർണവില ഗണ്യമായി കുറയുമെന്ന് കരുതിയിരുന്നെങ്കിലും, അന്താരാഷ്ട്ര വിപണിയിലെ പെട്ടെന്നുള്ള തിരിച്ചുകയറ്റം മൂലം സംസ്ഥാനത്തെ ഇന്നത്തെ വിലക്കുറവ് നേരിയ തോതിൽ മാത്രമായി ഒതുങ്ങി. അതനുസരിച്ച്, രാവിലെ ഗ്രാമിന് 10 രൂപ മാത്രം കുറഞ്ഞ് 13,090 രൂപയും, പവന് 80 രൂപ കുറഞ്ഞ് 1,04,720 രൂപയുമാണ് ഇന്നത്തെ വില നിലവാരം.
പശ്ചിമേഷ്യൻ മേഖലയിൽ ഇറാനും യുഎസും തമ്മിലുള്ള സംഘർഷം രൂക്ഷമായതും ഹോർമുസ് കടലിടുക്ക് അടഞ്ഞതും ക്രൂഡോയിൽ വില കുതിച്ചുയരാൻ കാരണമായിരുന്നു; ഇത് യുഎസ് ഡോളറിന് വലിയ കരുത്തായി മാറി. ലോകമെമ്പാടും കനത്ത പണപ്പെരുപ്പം ഉണ്ടാകുമെന്ന വിലയിരുത്തലുകളും കൂടാതെ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വൈകാതെ പലിശനിരക്ക് വർദ്ധിപ്പിച്ചേക്കുമെന്ന് ബാങ്ക് ഗവർണർ ക്രിസ്റ്റഫർ വോളർ പ്രസ്താവിച്ചതും ഡോളറിന്റെ കുതിപ്പിന് ആക്കം കൂട്ടി. ഈ ഘടകങ്ങളാണ് രാജ്യാന്തര തലത്തിൽ സ്വർണവില ഇടിയാൻ കാരണമായത്. എന്നാൽ, യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷ് ഈയാഴ്ച യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യാൻ ഇരിക്കെ, അദ്ദേഹത്തിന്റെ നയപ്രഖ്യാപനങ്ങളെക്കുറിച്ചുള്ള ആകാംക്ഷ സ്വർണത്തിന് വിപണിയിൽ വീണ്ടും പിടിവള്ളിയായി മാറുകയായിരുന്നു. കൂടാതെ ഉടൻ പുറത്തുവരാനിരിക്കുന്ന യുഎസിലെ പണപ്പെരുപ്പക്കണക്കുകളും സ്വർണവിലയെ നിർണായകമായി സ്വാധീനിക്കും.
പണപ്പെരുപ്പം ഉയരുകയും പലിശനിരക്ക് കൂട്ടുമെന്ന സൂചന കെവിൻ വാർഷ് നൽകുകയും ചെയ്താൽ ഡോളർ കൂടുതൽ ശക്തിപ്പെടുകയും അത് സ്വർണവിലയെ വീണ്ടും താഴേക്ക് നയിക്കുകയും ചെയ്യും. അതേസമയം, പ്രസിഡന്റ് ട്രംപിന്റെ നിലപാടുകൾക്ക് വഴങ്ങി പലിശനിരക്ക് വർദ്ധിപ്പിക്കുന്നതിൽ നിന്ന് അദ്ദേഹം പിന്മാറിയാൽ ഡോളർ ദുർബലമാവുകയും സ്വർണവില വീണ്ടും ഉയരുകയും ചെയ്യും. ചുരുക്കത്തിൽ, ഈയാഴ്ചയിൽ കെവിൻ വാർഷിന്റെ നിലപാടുകൾ സ്വർണവിപണിയുടെ മുന്നോട്ടുള്ള കുതിപ്പിന് വഴിയൊരുക്കുമോ അതോ തളർച്ചയ്ക്ക് കാരണമാകുമോ എന്നത് നിർണായകമായി മാറിയിരിക്കുകയാണ്.
കേരളത്തിലെ സ്വർണവ്യാപാരികൾ കഴിഞ്ഞ കുറച്ചുമാസങ്ങളായി വിവിധ ജ്വല്ലറി അസോസിയേഷനുകളുടെ കീഴിൽ 18 കാരറ്റ് സ്വർണത്തിനും വെള്ളിക്കും വെവ്വേറെ ഈടാക്കിയിരുന്ന വില ഏകീകരിക്കാൻ ഒടുവിൽ ഐകകണ്ഠേന തീരുമാനിച്ചു. ഇതനുസരിച്ച് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) ഗ്രാമിന് 70 രൂപയും, കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ഗ്രാമിന് 10 രൂപയും കുറച്ച് 18 കാരറ്റ് സ്വർണവില 10,755 രൂപയായി നിശ്ചയിച്ച് വില ഒരേ നിലവാരത്തിലാക്കി. വെള്ളിക്ക് രണ്ട് സംഘടനകളും മാറ്റമില്ലാതെ ഗ്രാമിന് 235 രൂപയാണ് ഈടാക്കുന്നത്. കൂടാതെ, 14 കാരറ്റ് സ്വർണവില ഗ്രാമിന് 5 രൂപ കുറഞ്ഞ് 8,380 രൂപയായും, 9 കാരറ്റ് സ്വർണവില 5 രൂപ കുറഞ്ഞ് 5,405 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.







