ഉഷ്ണതരംഗവും കാട്ടുതീ പുകയും കാനഡയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. സസ്‌കാച്ചെവാൻ, മാനിറ്റോബ, ഒൻ്റാരിയോ, ക്യൂബെക്ക് പ്രവിശ്യകളിലെ നിരവധി നഗരങ്ങളിൽ കാലാവസ്ഥാ വകുപ്പ് കടുത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വിന്നിപെഗ് അടക്കമുള്ള തെക്കൻ മാനിറ്റോബയിൽ താപനില 35 ഡിഗ്രി സെൽഷ്യസ് കടന്നു. അന്തരീക്ഷത്തിലെ ഈർപ്പം കൂടി കണക്കിലെടുക്കുമ്പോൾ ചൂട് 45 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. രാത്രിയിലും ചൂടിന് വലിയ കുറവുണ്ടാകില്ല. ക്യൂബെക്കിൽ കാട്ടുതീയെത്തുടർന്നുണ്ടായ പുക ഒൻ്റാരിയോയിലെ നിരവധി നഗരങ്ങളിലേക്ക് പടർന്നതോടെ വായുമലിനീകരണം രൂക്ഷമായിട്ടുണ്ട്.
കാട്ടുതീ പുകയിലെ സൂക്ഷ്മ കണികകൾ അന്തരീക്ഷത്തിൽ പടരുന്നത് കാരണം കണ്ണ്, മൂക്ക്, തൊണ്ട എന്നിവയിൽ അസ്വസ്ഥത, തലവേദന, ചുമ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. അതിനാൽ കായിക വിനോദങ്ങളും ഔട്ട്ഡോർ പരിപാടികളും മാറ്റിവെക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാനഡയിൽ മാത്രമല്ല, യൂറോപ്പിലും സമാനമായ രീതിയിൽ കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുന്നുണ്ട്. രേഖപ്പെടുത്തപ്പെട്ടതിൽ വെച്ച് ഏറ്റവും ചൂടേറിയ ജൂൺ മാസമാണ് യൂറോപ്പിൽ കടന്നുപോയത്. വരും ദിവസങ്ങളിലും ചൂട് തുടരുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.







