ആൽബർട്ടയിലെ എഡ്മിന്‍റൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ ഗുണ്ടാസംഘാംഗത്തെ നാടുകടത്താൻ കാനഡയിലെ ഇമിഗ്രേഷൻ ട്രിബ്യൂണൽ ഉത്തരവിട്ടു. 2022-ൽ സ്റ്റുഡൻ്റ് വീസയിൽ കാനഡയിലെത്തിയ ജഷൻദീപ് സിങിനെയാണ് നാടുകടത്തുന്നത്. ജഷൻദീപ്, ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ നടന്ന വെടിവെപ്പ് കേസിൽ ഉൾപ്പെട്ടതായും അക്രമത്തിന് ഉപയോഗിച്ച തോക്ക് ഒളിപ്പിച്ചതായും പോലീസ് കണ്ടെത്തി. കൂടാതെ മറ്റൊരു വ്യക്തിയുടെ തലയ്ക്ക് നേരെ ഇയാൾ തോക്കുചൂണ്ടി നിൽക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
താൻ ഗുണ്ടാസംഘത്തിൽ അംഗമല്ലെന്നും സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിനിടെ ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ച ശേഷം തമാശയായി തോക്ക് കൈയിലെടുത്തതാണെന്നും ഇയാൾ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ, കാനഡ ഇമിഗ്രേഷൻ ട്രിബ്യൂണൽ ഈ വാദങ്ങൾ തള്ളി. മാതാപിതാക്കൾ വലിയ തുക കടം വാങ്ങിയാണ് തന്‍റെ നല്ല ഭാവിക്കായി കാനഡയിലേക്ക് അയച്ചതെന്നും തന്‍റെ പ്രവൃത്തികളിൽ അങ്ങേയറ്റം നാണക്കേട് തോന്നുന്നുവെന്നും ട്രിബ്യൂണലിന് മുന്നിൽ ജഷൻദീപ് സിങ് മൊഴി നൽകിയിരുന്നു.
അതേസമയം, കാനഡ-ഇന്ത്യ നയതന്ത്ര തർക്കത്തിന് വഴിവെച്ച സിഖ് നേതാവ് ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിന് പിന്നിലും ബിഷ്ണോയി സംഘമാണെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ബിഷ്ണോയി സംഘത്തിൽ ഉൾപ്പെട്ട പ്രമുഖർക്കെതിരെ രാഷ്ട്രീയ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതുമായി ബന്ധപ്പെട്ട് അമേരിക്കൻ കോടതിയും അടുത്തിടെ കുറ്റപത്രം സമർപ്പിച്ചിരുന്നു. നിജ്ജാർ വധക്കേസുമായി ബന്ധപ്പെട്ട കാനഡയുടെ അന്വേഷണം ഇപ്പോഴും സജീവമായി തുടരുകയാണ്.
ഇന്ത്യയിൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയും നോർത്ത് അമേരിക്കയിലെ പ്രധാന അനുയായി ഗോൾഡി ബ്രാറും നിയന്ത്രിക്കുന്ന ഈ ഗുണ്ടാസംഘം, കാനഡയിലെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളെയും താൽക്കാലിക തൊഴിലാളികളെയും കുറ്റകൃത്യങ്ങൾക്കായി റിക്രൂട്ട്മെൻ്റ് നടത്തുന്നുണ്ട്. കാനഡയിലെ ദക്ഷിണേഷ്യൻ, സിഖ് സമൂഹങ്ങളിലെ ബിസിനസുകാരെ ഭീഷണിപ്പെടുത്തി വൻതുക പണം തട്ടുന്നതിനായി ഇത്തരം യുവാക്കളെയാണ് ഇവർ ഉപയോഗിക്കുന്നത്. ഈ മാഫിയാ ശൃംഖലകളെ അടിച്ചമർത്തുന്നതിന്‍റെ ഭാഗമായി കനേഡിയൻ അധികൃതർ ഇപ്പോൾ നാടുകടത്തൽ ഒരു പ്രധാന ആയുധമാക്കിയിരിക്കുകയാണ്. വിദേശ പൗരന്മാരായ കുറ്റവാളികളെ ലക്ഷ്യമിട്ട് നടത്തിയ അന്വേഷണങ്ങളിൽ ഇതിനോടകം 139 പേർക്കെതിരെ നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിക്കുകയും 81 പേരെ കാനഡയിൽ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്.







