രാജസ്ഥാനിലെ ജയ്‌പൂരിൽ സ്വന്തം അമ്മയെ ആസൂത്രിതമായി വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആയുഷി ശർമയ്‌ക്കെതിരെ ഇപ്പോൾ അന്തരിച്ച പിതാവിന്റെ മരണത്തിലും പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. 2025 ഏപ്രിലിൽ സംഭവിച്ച പിതാവ് വിജയ് ശർമയുടെ മരണം സ്വാഭാവികമല്ലെന്നും, അതിന് പിന്നിലും ആയുഷിയുടെ കൈകളുണ്ടെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. രാജസ്ഥാൻ ഹൈക്കോടതിയിൽ കോർട്ട് മാസ്റ്ററായിരുന്ന വിജയ് ശർമ അസുഖബാധിതനായിരുന്നുവെങ്കിലും രോഗം ഭേദമായി വരികയായിരുന്നു. എന്നാൽ അദ്ദേഹത്തിന് കൃത്യമായ ചികിത്സ ലഭിക്കുന്നത് ആയുഷി മനഃപൂർവ്വം തടസ്സപ്പെടുത്തിയെന്നാണ് നീരജയുടെ സഹോദരൻ രാകേഷ് ശർമ നൽകിയ പുതിയ പരാതിയിൽ വ്യക്തമാക്കുന്നത്. ബന്ധുവായ ബൽറാമിന്റെ സഹായത്തോടെ വിജയ്‌യെ ചികിത്സയ്ക്കെന്ന വ്യാജേന മൂന്ന് മാസത്തോളം മറ്റാർക്കും വിട്ടുനൽകാതെ ഒളിപ്പിച്ചു മാറ്റിയെന്നും, പിന്നീട് നില അതീവ ഗുരുതരമായ അവസ്ഥയിലാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം കുടുംബത്തെ അറിയിച്ചതെന്നും പരാതിയിൽ പറയുന്നു. ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവന്നതിന് പിന്നാലെയാണ് അദ്ദേഹം മരണപ്പെടുന്നത്.
പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം അദ്ദേഹത്തിന്റെ സർക്കാർ ജോലിയും കുടുംബസ്വത്തും തന്റെ പേരിലേക്ക് മാറ്റാൻ ആയുഷി നിരന്തരം സമ്മർദ്ദം ചെലുത്തുകയും അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. “ഫീഡിങ് ട്യൂബ് മാറ്റി അച്ഛനെ കൊന്നതുപോലെ നിങ്ങളെയും ഇല്ലാതാക്കാൻ എളുപ്പമാണ്” എന്ന് ആയുഷി അമ്മ നീരജയോട് പറഞ്ഞിരുന്നതായി രാകേഷിന്റെ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഈ ഭീഷണികൾക്ക് പിന്നാലെ, തനിക്ക് ഇനി രണ്ടു ദിവസത്തെ ആയുസ്സ് മാത്രമേ ഉള്ളൂ എന്ന തരത്തിൽ നീരജ വാട്സാപ്പിൽ സ്റ്റാറ്റസ് പോസ്റ്റ് ചെയ്തിരുന്നതായും ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ ജൂലൈ 3നാണ് സർക്കാർ ജീവനക്കാരിയായ നീരജ് ശർമയെ ജയ്‌പൂരിലെ പ്രതാപ് നഗറിൽ വച്ച് കാറിടിപ്പിച്ചു കൊലപ്പെടുത്തുന്നത്. ആദ്യഘട്ടത്തിൽ ഇതൊരു സാധാരണ റോഡപകടമായി വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും, പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇത് കൃത്യമായ ആസൂത്രണത്തോടെ നടന്ന കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. സ്വത്ത് തർക്കവും അമ്മയോടുള്ള കടുത്ത പ്രതികാരവുമാണ് ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് ആയുഷി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. നിലവിൽ ആയുഷി ഉൾപ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, ഈ കൊലപാതകങ്ങളിലും ഒളിപ്പിക്കലുകളിലും ആയുഷിയെ സഹായിച്ച ബന്ധു ബൽറാം ഇപ്പോഴും ഒളിവിലാണ്.







