അമേരിക്കയുമായുള്ള അമിത ആശ്രയത്വം ലഘൂകരിച്ച്, രാജ്യത്തിന്റെ സാമ്പത്തിക മേഖല കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ബുധനാഴ്ച സൗദി അറേബ്യയിലെത്തി. കഴിഞ്ഞ 26 വർഷത്തിനിടെ ഒരു കനേഡിയൻ ഭരണാധികാരി സൗദി അറേബ്യ സന്ദർശിക്കുന്നത് ഇതാദ്യമായാണ്.
സൗദിയുടെ യഥാർത്ഥ ഭരണാധികാരിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി വ്യാഴാഴ്ച കാർണി കൂടിക്കാഴ്ച നടത്തും. ഇതിനുപുറമെ സൗദി അറേബ്യ-കാനഡ ഇൻവെസ്റ്റ്‌മെന്റ് ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന അദ്ദേഹം, ചില ഔദ്യോഗിക കരാറുകളിൽ ഒപ്പുവെക്കുന്ന ചടങ്ങിലും പങ്കെടുക്കും.
യു.എസ് പ്രെസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങളും, യു.എസ്-മെക്സിക്കോ-കാനഡ വ്യാപാര കരാറിന്മേലുള്ള ഭീഷണികളും കാനഡയ്ക്ക് തങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ അമേരിക്കയോടുള്ള അമിത ആശ്രയത്വം ബോധ്യപ്പെടുത്തിക്കൊടുത്തിരുന്നു. ഈ സാഹചര്യത്തിൽ വ്യാപാര മേഖല വൈവിധ്യവത്കരിക്കാനും പുതിയ നിക്ഷേപങ്ങൾ ആകർഷിക്കാനുമുള്ള ഒട്ടാവയുടെ (Ottawa) ശ്രമങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം.
അതേസമയം, എണ്ണയെ മാത്രം ആശ്രയിക്കാതെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള മുഹമ്മദ് രാജകുമാരന്റെ വലിയ പദ്ധതികളുടെ ഭാഗമായി വിദേശ നിക്ഷേപകരെ ആകർഷിക്കാൻ സൗദി അറേബ്യയും സജീവമായി ശ്രമിച്ചുവരികയാണ്.
ടൊറന്റോ സർവകലാശാലയിലെ പ്രൊഫസർ എമിരറ്റസ് നെൽസൺ വൈസ്മാൻ അഭിപ്രായപ്പെടുന്നത്, “ട്രംപിന്റെ അസ്ഥിരമായ വ്യാപാര-വിദേശ നയങ്ങൾ” കാരണം, മാറിവരുന്ന പുതിയ ലോകക്രമത്തിൽ മറ്റുള്ളവരിലേക്ക് കൈനീട്ടാൻ കാർണി നിർബന്ധിതനായിരിക്കുകയാണ് എന്നാണ്.
മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് കാനഡ നടത്തിയ വിമർശനങ്ങളെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ വർഷങ്ങളായി നിലനിന്നിരുന്ന അകൽച്ച അവസാനിപ്പിച്ച് 2023-ലാണ് കാനഡയും സൗദി അറേബ്യയും നയതന്ത്രബന്ധം പൂർണ്ണമായി പുനഃസ്ഥാപിച്ചത്.
ജയിലിലടച്ച വനിതാ അവകാശ പ്രവർത്തകരെ മോചിപ്പിക്കണമെന്ന് കാനഡയുടെ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതിനെത്തുടർന്ന് 2018-ലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. അന്ന് സൗദി അറേബ്യ കനേഡിയൻ അംബാസഡറെ പുറത്താക്കുകയും തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിക്കുകയും ചെയ്തു. കൂടാതെ പുതിയ വ്യാപാര-നിക്ഷേപങ്ങൾ മരവിപ്പിക്കുകയും ചില കനേഡിയൻ ആസ്തികൾ വിറ്റഴിക്കുകയും കാനഡയിൽ പഠിക്കുന്ന ആയിരക്കണക്കിന് സൗദി വിദ്യാർത്ഥികളോട് മറ്റ് രാജ്യങ്ങളിലേക്ക് മാറാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ പിന്നീട് ഈ സാമൂഹിക പ്രവർത്തകരെല്ലാം ജയിൽ മോചിതരായി.
കൂടാതെ, 2018-ൽ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വെച്ച് വാഷിംഗ്ടൺ പോസ്റ്റ് കോളമിസ്റ്റ് ജമാൽ ഖഷോഗി വധിക്കപ്പെട്ട സംഭവം മുഹമ്മദ് രാജകുമാരന്റെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽപ്പിച്ചിരുന്നു. ഈ ഓപ്പറേഷന് മുഹമ്മദ് രാജകുമാരൻ അംഗീകാരം നൽകിയിട്ടുണ്ടാകാമെന്നാണ് 2021-ൽ പുറത്തുവന്ന യു.എസ് ഇന്റലിജൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
വ്യാപാര മേഖല വൈവിധ്യവത്കരിക്കാനും കാനഡയിലേക്ക് പുതിയ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാനും മാത്രമല്ല, മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും ഇറാനിലെ യുദ്ധ പശ്ചാത്തലവും കണക്കിലെടുക്കുമ്പോൾ കാർണിയുടെ ഈ സന്ദർശനത്തിന്റെ സമയം വളരെ പ്രധാനപ്പെട്ടതാണെന്ന് മോൺട്രിയലിലെ മക്ഗിൽ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ഡാനിയൽ ബേലാൻഡ് പറഞ്ഞു.
“മാർക്ക് കാർണിയെ സംബന്ധിച്ചിടത്തോളം മനുഷ്യാവകാശങ്ങളേക്കാൾ പ്രധാനം വ്യാപാരവും സുരക്ഷയുമാണെന്ന് ഇതിലൂടെ വ്യക്തമാകുകയാണ്,” ബേലാൻഡ് കൂട്ടിച്ചേർത്തു.
എന്നാൽ, “ലോകത്തിന്റെ ഇന്നത്തെ യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ടാണ് കാർണി മുന്നോട്ട് പോകുന്നത്” എന്ന് വൈസ്മാൻ ചൂണ്ടിക്കാണിച്ചു.
“ഇതിനർത്ഥം മനുഷ്യാവകാശങ്ങളെ അവഗണിക്കുക എന്നല്ല; മറിച്ച് ഏകാധിപതികളായ ഭരണാധികാരികളുടെ മുന്നിൽ ചെന്ന് ഇതിനെക്കുറിച്ച് ഉപദേശിക്കുന്നത് കൊണ്ട് എന്ത് ഫലമുണ്ടാകുമെന്നതിനെക്കുറിച്ച് വ്യക്തമായ ഒരു യാഥാർത്ഥ്യബോധം പുലർത്തുക എന്നാണ്,” അദ്ദേഹം വ്യക്തമാക്കി.







