യുഎസുമായുളള വ്യാപാര തർക്കം കാനഡയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതായി റിപ്പോർട്ട്. പണപ്പെരുപ്പവും ഉയർന്ന ജീവിതച്ചെലവും മൂലം രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി പ്രധാനമന്ത്രി മാർക്ക് കാർണി ആഗോളതലത്തിൽ ചർച്ചകൾക്ക് നേതൃത്വം നൽകുന്നതിനിടെയാണ് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. തുടർച്ചയായ രണ്ടാം പാദത്തിലും മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (GDP) ഇടിവ് നേരിട്ടതായി റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കാനഡ സാങ്കേതികമായി മാന്ദ്യത്തിലേക്ക് വീണത്. അമേരിക്കയുമായുള്ള വ്യാപാര തർക്കമാണ് കാനഡയുടെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം. കാനഡയുടെ കയറ്റുമതിയുടെ 70 ശതമാനവും അമേരിക്കയിലേക്കാണ്. അതേസമയം യു.എസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കനേഡിയൻ കമ്പനികളെ സാരമായി ബാധിച്ചു.
ഉയർന്ന ജീവിതച്ചെലവും പണപ്പെരുപ്പവുമാണ് കനേഡിയൻ പൗരന്മാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇറാൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ധനവില കുതിച്ചുയർന്നതോടെ മാർച്ചിൽ പണപ്പെരുപ്പ നിരക്ക് 3.2 ശതമാനമായി വർധിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം ഭവന വായ്പകളുടെ പലിശനിരക്ക് വർധിച്ചതും കനേഡിയൻ കുടുംബങ്ങളെ കടക്കെണിയിലാക്കി. രാജ്യത്തെ പൊതു തൊഴിലില്ലായ്മ നിരക്ക് 6.6 ശതമാനമായി തുടരുമ്പോൾ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ 13.4 ശതമാനമായി ഉയർന്നതും തിരിച്ചടിയായി.






