സെൻട്രൽ ഫ്ലോറിഡയിൽ വാരാന്ത്യത്തിൽ മുതലയുടെ ആക്രമണങ്ങളിൽ യുവതി കൊല്ലപ്പെടുകയും ഒരു കുട്ടിക്ക് പരുക്കേൽക്കുകയും ചെയ്തു. ഫ്ലോറിഡയിൽ മുതലകളുടെ ആക്രമണം സാധാരണയായി കുറവാണെങ്കിലും, ജലാശയങ്ങൾക്ക് സമീപം പോകുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും വളർത്തുമൃഗങ്ങളെ വെള്ളത്തിനടുത്തേക്ക് വിടരുതെന്നും വന്യജീവി വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി.
ഞായറാഴ്ച ലിറ്റിൽ ബിഗ് ഇക്കോൺ സ്റ്റേറ്റ് ഫോറസ്റ്റിന് സമീപമുള്ള ഇക്കോൺലോക്കാച്ചി നദിയിൽ സുഹൃത്തുക്കൾക്കൊപ്പം നീന്തുകയായിരുന്ന യുവതിയെ മുതല ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരെ ആക്രമിച്ച മുതലയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ശനിയാഴ്ച മാരിയോൺ കൗണ്ടിയിൽ തീരത്തുനിന്ന് മീൻ പിടിക്കുകയായിരുന്ന ഒരു കുട്ടിയുടെ കൈയിൽ മുതല കടിച്ചു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ 8 അടിയിലേറെ നീളമുള്ള മുതലയെ പിന്നീട് വന്യജീവി ഉദ്യോഗസ്ഥർ പിടികൂടി കൊന്നു.






