ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായുള്ള യുദ്ധച്ചെലവുകൾ നേരിടാൻ യുഎസ് സെനറ്റർമാരോട് 80 ബില്യൺ ഡോളറിന്റെ അധിക പാക്കേജ് ആവശ്യപ്പെട്ട് പെന്റഗൺ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം നിലവിൽ വിഭാവനം ചെയ്യുന്ന കൂറ്റൻ സൈനിക ബജറ്റ് വർധനയ്ക്ക് പുറമെയാണ് ഈ തുക. വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബജറ്റ് ഈ ആവശ്യം ഔദ്യോഗികമായി കോൺഗ്രസിന് മുന്നിൽ അവതരിപ്പിച്ചിട്ടില്ലെങ്കിലും, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് യുഎസ് സെനറ്റർമാരുമായി ഇതുസംബന്ധിച്ച ചർച്ചകൾ തുടങ്ങി കഴിഞ്ഞതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
ഇറാൻ യുദ്ധത്തെ തുടർന്ന് കുറവുണ്ടായ ആയുധശേഖരവും മറ്റ് യുദ്ധസാമഗ്രികളും അടിയന്തരമായി പുനഃസ്ഥാപിക്കുക എന്നതാണ് പെന്റഗണിന്റെ പ്രധാന ലക്ഷ്യം. കഴിഞ്ഞ മാസം പ്രതിരോധ മന്ത്രാലയം കണക്കാക്കിയ 29 ബില്യൺ ഡോളറിനേക്കാൾ എത്രയോ ഇരട്ടിയാണ് ഇപ്പോഴത്തെ പാക്കേജ്. യുദ്ധത്തിന്റെ ആദ്യ ആഴ്ചകളിൽ മാത്രം 11.3 ബില്യൺ ഡോളറോളം ചെലവഴിക്കേണ്ടി വന്നു. ഇത് യുദ്ധത്തിന്റെ ആരംഭത്തിൽ പെന്റഗൺ പ്രതീക്ഷിച്ച 200 മില്യൺ ഡോളറിനേക്കാൾ വളരെ കൂടുതലാണ്. എന്നാൽ, ഈ വൻ തുകയിൽ ആക്രമണങ്ങളിൽ തകർന്ന അമേരിക്കൻ സൈനിക താവളങ്ങളുടെ പുനർനിർമാണത്തിനുള്ള ചെലവുകൾ ഉൾപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
നിലവിലെ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 50 ശതമാനത്തോളം വർധനവോടെ 1.5 ട്രില്യൺ ഡോളറിന്റെ ബൃഹത്തായ സൈനിക ബജറ്റാണ് വൈറ്റ് ഹൗസ് ലക്ഷ്യമിടുന്നത്. ഇതിൽ 1.1 ട്രില്യൺ ഡോളർ സാധാരണ ബജറ്റിലൂടെയും ബാക്കി 350 ബില്യൺ ഡോളർ വോട്ട് ഓൺ അക്കൗണ്ടിലൂടെയും കണ്ടെത്താനാണ് ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ നീക്കം. അതേസമയം, ട്രംപ് ഭരണകൂടത്തിന്റെ ഇറാൻ നയങ്ങളെ ഡെമോക്രാറ്റിക് അംഗങ്ങൾ സംശയത്തോടെയാണ് കാണുന്നത്. യുദ്ധത്തിനായി ജനങ്ങളുടെ നികുതിപ്പണം വൻതോതിൽ ഒഴുക്കുന്നതിനെതിരെ ശക്തമായ ജനവികാരവും പ്രതിഷേധവും ഉയരുന്നുണ്ട്. എന്നാൽ, ഇറാൻ ആണവായുധം കൈക്കലാക്കിയാൽ ഉണ്ടാകാനിടയുള്ള ഭീമമായ പ്രത്യാഘാതങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ യുദ്ധച്ചെലവ് അത്ര വലുതല്ലെന്നാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ നിലപാട്.






