സസ്കാച്ചവാൻ തലസ്ഥാനമായ റെജീനയിലുണ്ടായ ശക്തമായ ആലിപ്പഴ വീഴ്ചയിൽ വൻ നാശനഷ്ടം. ഏകദേശം 80 ദശലക്ഷം ഡോളറിൻ്റെ നാശനഷ്ടം ഉണ്ടായതായി സർക്കാർ ഇൻഷുറൻസ് കമ്പനിയായ എസ്.ജി.ഐ റിപ്പോർട്ട് ചെയ്തു. 10,000-ത്തിലധികം വാഹന ക്ലെയിമുകളും എണ്ണൂറിലധികം പ്രോപ്പർട്ടി ക്ലെയിമുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഗരത്തിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലാണ് ആലിപ്പഴം വീഴ്ച കൂടുതൽ നാശം വിതച്ചത്. വീടുകൾ, വാഹനങ്ങൾ, മരങ്ങൾ എന്നിവയ്ക്ക് വ്യാപകമായ കേടുപാടുകൾ സംഭവിച്ചു.
ക്ലെയിമുകളുടെ എണ്ണം അനിയന്ത്രിതമായി ഉയർന്നതോടെ ജനങ്ങളെ സഹായിക്കാൻ ഇൻഷുറൻസ് കമ്പനി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ജീവനക്കാരുടെ എണ്ണവും ജോലി സമയവും വർധിപ്പിച്ചു. കൂടാതെ അവധി ദിവസങ്ങളിൽ പ്രത്യേക ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്.
പടിഞ്ഞാറൻ കാനഡയിലുടനീളം സമാനമായ പ്രതിസന്ധിയാണ് ഇൻഷുറൻസ് കമ്പനികൾ നേരിടുന്നത്. മാനിറ്റോബയിൽ കാറ്റും ആലിപ്പഴ വീഴ്ചയും കാരണം 22,000-ത്തോളം ക്ലെയിമുകൾ ലഭിച്ചതിനെ തുടർന്ന് പ്രത്യേക ‘ഹെയിൽ റെസ്‌പോൺസ് സെൻ്റർ തുറന്നിട്ടുണ്ട്. ആൽബർട്ടയിലും സമാനമായ രീതിയിൽ പ്രകൃതിക്ഷോഭങ്ങൾ ഇൻഷുറൻസ് തുക വർധിക്കാൻ കാരണമായിട്ടുണ്ട്.






