ദേശീയപാതയിൽ വാഹനപരിശോധന നടത്തുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചുമാറ്റി. കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ സൂരജ് (32), അലോഷ്യസ് (39) എന്നിവരാണ് ഈ ദാരുണമായ അപകടത്തിന് ഇരയായത്. അപകടത്തെത്തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇരുവർക്കും അടിയന്തിര ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഇതിൽ ഒരു ഉദ്യോഗസ്ഥന്റെ കാൽ മുട്ടിന് താഴെ വച്ചും, മറ്റേയാൾക്ക് കാൽപ്പാദവുമാണ് മുറിച്ചുമാറ്റേണ്ടി വന്നത്.
വ്യാഴാഴ്ച എണ്ണപ്പാറയിൽ വെച്ചായിരുന്നു സംഭവം നടന്നത്. ദേശീയപാതയോരത്ത് ട്രാഫിക് തടസ്സവും അപകടസാധ്യതയും ഉണ്ടാക്കുന്ന രീതിയിൽ നിർത്തിയിട്ടിരുന്ന ലോറികൾ അവിടെനിന്നും മാറ്റിപ്പാർക്ക് ചെയ്യാൻ നിർദേശിക്കുകയായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ. ഇതിനിടയിലാണ് കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് അതിവേഗത്തിൽ പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇവരിലേക്ക് ഇടിച്ചുകയറിയത്. ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ച കാർ തൊട്ടടുത്തുള്ള പോലീസ് ജീപ്പിന്റെ പിന്നിലിടിച്ചാണ് നിന്നത്. കാറിനും പോലീസ് ജീപ്പിനും ഇടയിൽ കുടുങ്ങിപ്പോയ ഇരുവർക്കും ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്കുകൾ അങ്ങേയറ്റം ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
അപകടത്തിൽപ്പെട്ട സൂരജ് പോലീസ് ക്ലബ്ബിലെ മുൻ ഫുട്ബോൾ താരം കൂടിയാണ്. വിവരമറിഞ്ഞ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, തൃക്കരിപ്പൂർ എം.എൽ.എ സതീഷ് ചന്ദ്രൻ എന്നിവർ പരുക്കേറ്റ ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുകയും, അവർക്ക് ആവശ്യമായ എല്ലാ മികച്ച ചികിത്സാ സഹായങ്ങളും ഉറപ്പാക്കാൻ ജില്ലാ പോലീസ് മേധാവിക്ക് അടിയന്തിര നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.






