കാനഡയിൽ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള നാശനഷ്ടങ്ങൾ വർദ്ധിച്ചതോടെ ഇൻഷുറൻസ് നിരക്കുകൾ കുത്തനെ ഉയരുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ രാജ്യത്തെ ഭവന ഇൻഷുറൻസ് തുകയിൽ 45 ശതമാനത്തിൻ്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതേകാലയളവിൽ വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം നിരക്കിൽ 23.9% വർധനയും ഉണ്ടായി.
2024-ൽ മാത്രം പ്രകൃതിദുരന്തങ്ങൾ മൂലമുള്ള ഇൻഷുറൻസ് ക്ലെയിമുകൾ 8.6 ബില്യൺ ഡോളറിലെത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. വെറും മുപ്പത് ദിവസത്തിനുള്ളിൽ നാല് വൻ പ്രകൃതിദുരന്തങ്ങളാണ് 2024-ൻ്റെ മൂന്നാം പാദത്തിൽ കാനഡയിലുടനീളം ഉണ്ടായത്. കാൽഗറിയിലുണ്ടായ ശക്തമായ ആലിപ്പഴ വർഷം മാത്രം ഇൻഷുറൻസ് കമ്പനികൾക്ക് മൂന്ന് ബില്യൺ ഡോളറിൻ്റെ നഷ്ടം വരുത്തിവെച്ചു. ജാസ്പറിലുണ്ടായ കാട്ടുതീയും ക്യൂബെക്കിലും ഒൻ്റാരിയോയിലുമുണ്ടായ വലിയ പ്രളയങ്ങളും ഇൻഷുറൻസ് ക്ലെയിമുകൾ വൻതോതിൽ ഉയരാൻ കാരണമായി. ഇതേത്തുടർന്ന് ഇൻഷുറൻസ് കമ്പനികൾക്ക് മൊത്തത്തിൽ 23 ബില്യൺ ഡോളറിലധികം തുക ക്ലെയിമുകളായി നൽകേണ്ടി വന്നതായി റിപ്പോർട്ടിൽ പറയുന്നു. വാഹന ഇൻഷുറൻസിനെ അപേക്ഷിച്ച് ഭവന ഇൻഷുറൻസ് മേഖലയെയാണ് പ്രകൃതിദുരന്തങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചത്.






