സൗത്ത് കാരോലിനയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഉണ്ടായ വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. ഗ്രീൻവില്ലിലെ ഹേവുഡ് മാളിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നു മണിയോടെയാണ് സംഭവം നടന്നത്. വെടിവെപ്പിനെ തുടർന്ന് പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഗ്രീൻവില്ലെ പോലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒട്ടനവധി പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊതുജനങ്ങൾക്ക് മറ്റ് ഭീഷണികൾ ഒന്നുമില്ലെന്നും വ്യക്തമാക്കിയ അധികൃതർ, എങ്കിലും പ്രദേശം പൂർണ്ണമായും സുരക്ഷിതമാക്കാൻ രക്ഷാപ്രവർത്തകർക്ക് കുറച്ചുകൂടി സമയം വേണ്ടിവരുമെന്ന് അറിയിച്ചു.
ഗ്രീൻവില്ലെ സിറ്റി ഫയർ ഫോഴ്സും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് മാളിൽ ഉണ്ടായിരുന്ന ആളുകളെ വേഗത്തിൽ ഒഴിപ്പിച്ചത്. പുറത്തെത്തിച്ച ആളുകൾക്ക് ആശ്വാസമേകുന്നതിനായി നഗരത്തിലെ പൊതുഗതാഗത സംവിധാനമായ ഗ്രീൻലിങ്ക് എയർകണ്ടീഷണർ സൗകര്യമുള്ള ബസ് വിട്ടുനൽകിയിട്ടുണ്ട്. മാൾ ഇനി എന്ന് തുറക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. അതേസമയം സൗത്ത് കാരോലിന ലോ എൻഫോഴ്സ്മെന്റ് ഡിവിഷൻ, ഹൈവേ പട്രോൾ, ഗ്രീൻവില്ലെ കൗണ്ടി ഷെരീഫ് ഓഫീസ് എന്നിവർ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.






