ജൂൺ 11 മുതൽ ജൂലൈ 19 വരെ കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന 2026 ഫിഫ ലോകകപ്പിന് തുടക്കമായി. 39 ദിവസങ്ങളിലായി വടക്കേ അമേരിക്കയിലെ 16 നഗരങ്ങളിലായി 104 മത്സരങ്ങളിൽ ആകെ 48 ദേശീയ ടീമുകൾ മത്സരിക്കും. ജൂൺ 12 നും ജൂലൈ 7 നും ഇടയിൽ ടൊറൻ്റോയിലെയും വാൻകൂവറിലെയും രണ്ട് സ്റ്റേഡിയങ്ങളിൽ കാനഡ 13 മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും.
അതേസമയം ലോകകപ്പ് കാണാൻ ദശലക്ഷക്കണക്കിന് കായികപ്രേമികൾ കാനഡയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിർത്തി കടന്ന് വരുന്ന സന്ദർശകർക്ക് ഇമിഗ്രേഷൻ അധികൃതർ ചില നിർണായക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കാനഡയിൽ നടക്കുന്ന മത്സരങ്ങൾക്കായി പ്രത്യേക വിസ അധികൃതർ നൽകിയിട്ടില്ല. അതിനാൽ പൗരത്വത്തിന് അനുസൃതമായി സാധാരണ ടൂറിസ്റ്റ് വിസയോ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷനോ (eTA) ആരാധകർ നേടണം. ലോകകപ്പ് ടിക്കറ്റ് ഉള്ളതിനാൽ മാത്രം കാനഡയിലേക്ക് പ്രവേശനം ഉറപ്പാക്കാൻ കഴിയില്ലെന്ന് ബോർഡർ സർവീസസ് ഏജൻസി മുന്നറിയിപ്പ് നൽകി. കാനഡയിലേക്കുള്ള പ്രവേശനം അതിർത്തിയിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്‍റെ തീരുമാനത്തിന് അനുസരിച്ചായിരിക്കും. അതിനാൽ താമസസ്ഥലവും മടക്കയാത്രയ്ക്കുള്ള ടിക്കറ്റും അടക്കമുള്ള രേഖകൾ കൃത്യമായി കൈവശം കരുതണം.
ഓരോ രാജ്യത്തിനും പ്രവേശനത്തിന് വ്യത്യസ്ത നിയമങ്ങളും രേഖകളും ഉള്ളതിനാൽ കാനഡ, അമേരിക്ക, മെക്സിക്കോ എന്നിവിടങ്ങളിലേക്ക് മാറിമാറി യാത്ര ചെയ്യുന്നവർ ഓരോ രാജ്യത്തിന്‍റെയും ഇമിഗ്രേഷൻ മാനദണ്ഡങ്ങൾ പ്രത്യേകം പരിശോധിക്കണം. ടിക്കറ്റ് തട്ടിപ്പുകളും വ്യാജ വിസ വാഗ്ദാനങ്ങളും വ്യാപകമായതിനാൽ ആരാധകർ അതീവ ജാഗ്രത പാലിക്കണം. മത്സരവേദികളായ ടൊറൻ്റോയിലും വാൻകൂവറിലും സ്റ്റേഡിയങ്ങൾക്ക് സമീപം പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കില്ല. അതിനാൽ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കണം. മത്സരദിവസങ്ങളിൽ തിരക്ക് കൂടുമെന്നതിനാൽ യാത്ര നേരത്തെ പ്ലാൻ ചെയ്യണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.






