ഇറാനുമായി ഈ ആഴ്ച്ച അവസാനം സമാധാനക്കരാര്‍ ഒപ്പുവെയ്ക്കുമെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളുടേയും സേനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പല മേഖലകളിലും വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. ഇത്തരത്തിലൊരു സാഹചര്യത്തില്‍ സമാധാന കരാര്‍ സംബന്ധിച്ച കാര്യത്തില്‍ എത്രമാത്രം സാധ്യത എന്നതും നിര്‍ണായകമാണ്. കൂടാതെ ഇത്തരത്തിൽ മുമ്പും പലതവണ ട്രംപ് അവകാശവാദം ഉന്നയിച്ചിട്ടുള്ളതിനാല്‍ പ്രായോഗികമാവുമോ എന്നും വ്യക്തമല്ല.
വ്യാഴാഴ്ച്ച വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കരാര്‍ ഒപ്പുവെയ്ക്കുമെന്നു ട്രംപ് വ്യക്തമാക്കിയത്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഒരു മികച്ച ധാരണയിലെത്തിയിട്ടുണ്ട്. ഇനി ചില രേഖകളുടെ അന്തിമ നടപടികള്‍ മാത്രമാണ് ബാക്കി. അവ അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. തുടര്‍ന്ന് യൂറോപ്പില്‍ വെച്ച് കരാര്‍ ഒപ്പുവെക്കാനിടയുണ്ടെന്നും ട്രംപ് അറിയിച്ചു. കരാര്‍ ഒപ്പിടുന്ന ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്നും, പകരം വൈസ് പ്രസിഡൻ്റ് ജെ.ഡി. വാന്‍സും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കരാര്‍ ഒപ്പുവെക്കുന്ന നിമിഷം തന്നെ ഹോര്‍മുസ് കടലിടുക്ക് ഔദ്യോഗികമായി തുറക്കുമെന്നും അമേരിക്ക ആ കടല്‍പാതയിലെ നാവിക ഉപരോധം പിന്‍വലിക്കുമെന്നും ട്രംപ് പറഞ്ഞു. ഇതോടെ എണ്ണവില കുത്തനെ ഇടിയുമെന്നും ട്രംപ് അവകാശപ്പെട്ടു.






