ജമ്മു കശ്മീരിലെ ഉറിയിൽ നിയന്ത്രണ രേഖയ്ക്ക് (LoC) സമീപമുള്ള സൈനിക ക്യാമ്പിലുണ്ടായ സ്ഫോടനത്തിൽ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ഉറി സെക്ടറിലെ കമൽക്കോട്ട് ആർമി ക്യാമ്പിലാണ് ദൗർഭാഗ്യകരമായ ഈ സംഭവം നടന്നത്. മഹാരാഷ്ട്ര സ്വദേശികളായ ചവാൻ വിക്രം ബാലകൃഷ്ണ (ഐരോളി), അർജുൻ ജാദവ് രാജേന്ദ്ര (ഷാഹ്പൂർ) എന്നിവരാണ് മരിച്ച ജവാന്മാർ.
കഴിഞ്ഞദിവസം വൈകുന്നേരത്തോടെയായിരുന്നു അപകടം. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ ഹെലികോപ്റ്റർ മാർഗ്ഗം ശ്രീനഗറിലെ ബദാമിബാഗ് കന്റോൺമെന്റ് മിലിട്ടറി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ ഇരുവരും മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
അപകടത്തെക്കുറിച്ച് സൈന്യം ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രഥമ വിവരങ്ങൾ പ്രകാരം അബദ്ധത്തിൽ സംഭവിച്ച ഒരു സ്ഫോടനമാണിതെന്നാണ് കരുതുന്നത്. എന്താണ് സ്ഫോടനത്തിലേക്ക് നയിച്ചതെന്ന കൃത്യമായ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം, സംഭവത്തെക്കുറിച്ച് ആർമിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.






