തെക്കൻ ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. മിന്ദനാവോ മേഖലയിലാണ് തിങ്കളാഴ്ച പുലർച്ചെ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തത്. മേഖലയിലെ ചില തീരങ്ങളിൽ സൂനാമിക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ ആളുകളോട് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളെയോ ആളപായത്തെയോ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പ്രാദേശിക സമയം രാവിലെ 7.37 നായിരുന്നു ഭൂചലനം.
മിന്ദനാവോ ദ്വീപിലെ ജനറൽ സാന്റോസ് നഗരത്തിന് 13 കിലോമീറ്റർ തെക്കു പടിഞ്ഞാറ് മാറി 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി റിപ്പോർട്ട് ചെയ്തു. ഫിലിപ്പീൻസിലെ ചില തീരങ്ങളിൽ 3 മീറ്റർ വരെ ഉയരമുള്ള സൂനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് പസഫിക് സൂനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഇന്തൊനീഷ്യ, മലേഷ്യ എന്നിവടങ്ങളിലെ ചില തീരങ്ങളിൽ ഒരു മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും സാധ്യതയുണ്ട്.






