ജയ്‌പൂർ: എബോള വൈറസ് ബാധയുടേതിന് സമാനമായ ലക്ഷണങ്ങളോടെ രാജസ്ഥാനിൽ വിദേശ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുഗാണ്ടയിൽ നിന്നും വിനോദസഞ്ചാരിയായി എത്തിയ പത്തൊൻപതുകാരിയായ യുവതിയെയാണ് ജയ്‌പൂരിലെ സർക്കാർ ആശുപത്രിയിൽ പ്രത്യേക ഐസൊലേഷനിലാക്കിയത്. വ്യാഴാഴ്ച രാവിലെ ഷാർജ വഴി എയർ അറേബ്യ വിമാനത്തിൽ ജയ്‌പൂർ വിമാനത്താവളത്തിൽ എത്തിയ ഇവരെ, ഹെൽത്ത് ഡെസ്കിലെ പ്രാഥമിക സ്ക്രീനിങ്ങിനിടയിലാണ് മെഡിക്കൽ സംഘം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്. തുടർന്ന് ഇവരെ അടിയന്തരമായി രാജസ്ഥാൻ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (RUHS) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
യുവതിക്ക് നിലവിൽ രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും മുൻകരുതൽ നടപടിയുടെ ഭാഗമായാണ് പ്രത്യേക നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇവരുടെ രക്തസാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി പൂനൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിരിക്കുകയാണ്. ആദ്യ സാമ്പിൾ അയച്ച് 48 മണിക്കൂറിന് ശേഷം രണ്ടാമത്തെ സാമ്പിളും പരിശോധനയ്ക്കായി അയക്കുമെന്ന് ആർ.യു.എച്ച്.എസ് പ്രിൻസിപ്പൽ ഡോ. മോഹ്നിഷ് ഗ്രോവർ അറിയിച്ചു. പരിശോധനാ ഫലം പുറത്തുവരുന്നത് വരെ ഇവർ ക്വാറന്റൈനിൽ തുടരും. ഒരുവേള ഫലം പോസിറ്റീവ് ആവുകയാണെങ്കിൽ 21 ദിവസത്തെ കർശനമായ ഐസൊലേഷൻ ചികിത്സ നൽകാനാണ് തീരുമാനം. കേവലം രോഗലക്ഷണങ്ങൾ കണ്ടതുകൊണ്ട് മാത്രം എബോള ഉറപ്പിക്കാനാകില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അനിൽ ഗുപ്തയും കൂട്ടിച്ചേർത്തു.
ആരോഗ്യപ്രവർത്തകർ നൽകുന്ന വിവരമനുസരിച്ച്, കഴിഞ്ഞ ഒരു മാസത്തോളമായി കടുത്ത വയറുവേദനയും ഭക്ഷണത്തോടുള്ള വിമുഖതയും ഈ യുവതിക്കുണ്ടായിരുന്നു. ഇതിനുപുറമേ നിലവിൽ ശക്തമായ തലവേദനയും ഇവർ അനുഭവിക്കുന്നുണ്ട്. എബോള ഭീതിയുടെ പശ്ചാത്തലത്തിൽ, യുവതിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്ത മറ്റ് യാത്രക്കാരോടും മുൻകരുതലെന്ന നിലയിൽ വീടുകളിൽ നിരീക്ഷണത്തിൽ (Home Isolation) കഴിയാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നിലവിലെ ആരോഗ്യ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൃത്യമായ ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.






