ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ടൊറൻ്റോ ഒരുങ്ങുമ്പോൾ നഗരത്തിലെ പ്രധാന പൊതുഗതാഗത ശൃംഖലയായ ടി.ടി.സി (TTC) സബ്‌വേയിൽ അറ്റകുറ്റപ്പണികൾ പ്രഖ്യാപിച്ചു. ഇതോടെ വൈ ഡി ലൈൻ (Yonge-University line) എന്ന് അറിയപ്പെടുന്ന ലൈൻ 1-ൽ അടുത്ത ആഴ്ച മുതൽ യാത്രാ തടസ്സങ്ങൾ ഉണ്ടാകുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം ലോകകപ്പ് അടുത്ത സാഹചര്യത്തിൽ സബ്‌വേ നെറ്റ്‌വർക്കിലെ ട്രെയിനുകളുടെ വേഗത കുറയ്‌ക്കേണ്ടി വരുന്ന ‘സ്ലോ സോണുകൾ’ (Slow Zones) പരമാവധി ഒഴിവാക്കി സർവീസ് വേഗത്തിലാക്കുകയാണ് ലക്ഷ്യം.
യാത്രാ നിയന്ത്രണങ്ങളുടെ ഭാഗമായി ജൂൺ 4 വരെ ഷെപ്പേർഡ് വെസ്റ്റ് (Sheppard West), സെൻ്റ് ജോർജ് (St. George) സ്റ്റേഷനുകൾക്കിടയിലുള്ള സർവീസുകൾ അർദ്ധരാത്രിക്ക് തൊട്ടുമുമ്പ് അവസാനിപ്പിക്കും. കൂടാതെ ജൂൺ 7-ന് ഇതേ റൂട്ടിൽ പൂർണ്ണമായി സർവീസ് നിർത്തിവെച്ച് അറ്റകുറ്റപ്പണി നടത്തും. തുടർന്ന് ജൂൺ 8 തിങ്കളാഴ്ച വിൽസൺ (Wilson), ലോറൻസ് വെസ്റ്റ് (Lawrence West) സ്റ്റേഷനുകൾക്കിടയിൽ ഒരൊറ്റ ട്രാക്കിലൂടെ മാത്രമായിരിക്കും ട്രെയിനുകൾ ഇരുവശത്തേക്കും സർവീസ് നടത്തുക. ജൂൺ 8-ലെ നിയന്ത്രണങ്ങൾ യാത്രാ ക്ലേശത്തിന് കാരണമാകുമെന്നും സാധാരണ വേഗതയിൽ സർവീസ് നടത്താൻ സാധിക്കില്ലെന്നും ടി.ടി.സി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഫോർട്ട് മൊണാക്കോ അറിയിച്ചു. ജൂൺ 9 ചൊവ്വാഴ്ച പുലർച്ചെ 6 മണിയോടെ മാത്രമേ ഈ റൂട്ടിൽ നിയന്ത്രണങ്ങൾ നീങ്ങി സാധാരണ നിലയിലാവുകയുള്ളൂ.സബ്‌വേ ട്രാക്കുകളിലെ തകരാറുകൾ മൂലം ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 20 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരുന്ന ആറ് ‘സ്ലോ സോണുകളിൽ’ നാലെണ്ണം ഈ ജോലികൾ പൂർത്തിയാകുന്നതോടെ ഇല്ലാതാകും. നിലവിൽ യോർക്ക്ഡേൽ, വിൽസൺ, ഗ്ലെൻകെയ്‌ൻ, ഡ്യൂപോണ്ട്, സെന്റ് ക്ലെയർ വെസ്റ്റ് തുടങ്ങിയ സ്റ്റേഷനുകൾക്കിടയിലുള്ള വേഗതക്കുറവാണ് ഇതോടെ പരിഹരിക്കപ്പെടുക. എഗ്ലിന്‍റൺ – ഡേവിസ്‌വിൽ, മ്യൂസിയം – സെൻ്റ് ജോർജ് എന്നീ രണ്ട് മേഖലകളിലെ നിയന്ത്രണങ്ങൾ ഇപ്പോൾ തുടരുമെങ്കിലും ജൂൺ 12-ന് ടൊറൻ്റോയിൽ നടക്കുന്ന ആദ്യ ലോകകപ്പ് മത്സരത്തിന് മുൻപ് ഇവയും പരിഹരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.






