ഒട്ടാവ: ചന്ദ്രനിലേക്ക് ആദ്യം മനുഷ്യരെ എത്തിക്കുന്നത് ആരാണെന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യമുള്ള കാര്യമാണെന്ന് നാസയുടെ ആർട്ടെമിസ് 2 ചാന്ദ്ര ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികൾ വ്യക്തമാക്കി. അമേരിക്കയും ചൈനയും തമ്മിൽ നിലനിൽക്കുന്ന ബഹിരാകാശ മത്സരത്തെക്കുറിച്ച് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സംഘാംഗങ്ങൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. കനേഡിയൻ മാധ്യമമായ സിടിവി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ്, ചന്ദ്രനിൽ ആദ്യം കാൽകുത്തുന്ന രാജ്യം ആരാണെന്നത് ബഹിരാകാശ നയ രൂപീകരണത്തിലും നിയമങ്ങളിലും നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന് അവർ തുറന്നുപറഞ്ഞത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ചന്ദ്രനെ ചുറ്റി വിജയകരമായി ഭൂമിയിൽ തിരിച്ചെത്തിയ 10 ദിവസത്തെ ദൗത്യത്തിലെ അംഗങ്ങളായ ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ, റീഡ് വൈസ്മാൻ, കനേഡിയൻ താരം ജെറമി ഹാൻസൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ചന്ദ്രനിലേക്ക് ആദ്യം എത്തുന്ന രാജ്യം ഭാവിയിലെ ചാന്ദ്ര പര്യവേക്ഷണങ്ങളുടെ നിയമങ്ങൾ നിശ്ചയിക്കാനും വഴി വെട്ടിത്തെളിക്കാനും യോഗ്യരാകുമെന്ന് ക്രിസ്റ്റീന കോച്ച് പറഞ്ഞു. നാസയുടെ ആർട്ടെമിസ് പദ്ധതി 2028-ഓടെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാൻ ലക്ഷ്യമിടുമ്പോൾ, 2030-ഓടെ തങ്ങളുടെ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിൽ എത്തിക്കാനാണ് ചൈന ശ്രമിക്കുന്നത്.
ബഹിരാകാശ പര്യവേക്ഷണം സമാധാനപരവും സുരക്ഷിതവുമാക്കാൻ നാസയുടെ നേതൃത്വത്തിൽ രൂപീകരിച്ച ‘ആർട്ടെമിസ് ഉടമ്പടിയിൽ’ കാനഡ ഉൾപ്പെടെ അറുപതിലധികം രാജ്യങ്ങൾ ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. എന്നാൽ ചൈന ഇതിൽ ഭാഗമല്ലെന്നത് വരും വർഷങ്ങളിൽ ചന്ദ്രനിലെ വിഭവങ്ങൾ കൈക്കലാക്കുന്നതിനായുള്ള മത്സരം കടുപ്പിക്കും. ബഹിരാകാശ രംഗത്ത് അമേരിക്കയും കാനഡയും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെ തെളിവാണ് ഈ ദൗത്യമെന്നും, ചന്ദ്രനിൽ ഒരു സ്ഥിരമായ മനുഷ്യസാന്നിധ്യം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ദൗത്യത്തിന്റെ കമാൻഡറായ റീഡ് വൈസ്മാൻ കൂട്ടിച്ചേർത്തു.






