ഒട്ടാവ: ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ ടൈം മാഗസിൻ പട്ടികയിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇടംപിടിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ലിയോ പതിനാലാമൻ മാർപ്പാപ്പ എന്നിവർക്കൊപ്പമാണ് ‘ലീഡേഴ്സ്’ വിഭാഗത്തിൽ കാർണിയും ഉൾപ്പെട്ടത്. യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റിൻ ലഗാർഡെയാണ് പട്ടികയിൽ കാർണിയെ നാമനിർദ്ദേശം ചെയ്തത്.
ബാങ്കിംഗ് ലോകത്ത് “George Clooney of finance” എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാർണി, 2025-ലാണ് ലിബറൽ പാർട്ടിയുടെ തലപ്പത്തെത്തി കാനഡയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. അന്താരാഷ്ട്ര സഹകരണം തകർച്ചയുടെ വക്കിലാണെന്ന് മുൻകൂട്ടി തിരിച്ചറിഞ്ഞ നേതാവാണ് കാർണി എന്ന് ക്രിസ്റ്റിൻ ലഗാർഡെ ടൈം മാഗസിനിൽ കുറിച്ചു. ജനുവരിയിൽ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ അദ്ദേഹം നടത്തിയ പ്രസംഗം ആഗോള ശ്രദ്ധ നേടിയിരുന്നു. പഴയ ക്രമങ്ങൾ തിരിച്ചു വരില്ലെന്നും എന്നാൽ തകർച്ചയിൽ നിന്ന് മികച്ചതും നീതിയുക്തവുമായ പുതിയൊരു ലോകം പടുത്തുയർത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ, കാർണിയുടെ ആഗോള പ്രശസ്തി അയൽരാജ്യമായ അമേരിക്കയിൽ അത്രകണ്ട് സ്വീകരിക്കപ്പെട്ടിട്ടില്ല. “അമേരിക്ക കാരണമാണ് കാനഡ നിലനിൽക്കുന്നത്” എന്ന ട്രംപിന്റെ വിമർശനം ഇതിനോടകം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. 2016-ൽ ജസ്റ്റിൻ ട്രൂഡോ ഈ പട്ടികയിൽ ഇടംപിടിച്ചതിന് ശേഷം ആദ്യമായാണ് ഒരു കനേഡിയൻ പ്രധാനമന്ത്രി ടൈം 100 പട്ടികയിൽ വരുന്നത്. ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൺ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരും ഈ വർഷത്തെ പട്ടികയിലുണ്ട്.






