നയതന്ത്രജ്ഞരെ പിരിച്ചുവിടാനുള്ള ഗ്ലോബൽ അഫയേഴ്‌സ് കാനഡയുടെ തീരുമാനത്തിനെതിരെ ജീവനക്കാരുടെ യൂണിയൻ രംഗത്ത്. പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ച ചെലവ് ചുരുക്കൽ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. അതേസമയം ഈ പരിഷ്കാരം കാനഡയുടെ അന്താരാഷ്ട്ര സ്വാധീനത്തെയും വിദേശ ദൗത്യത്തെയും ദോഷകരമായി ബാധിക്കുമെന്ന് പ്രൊഫഷണൽ അസോസിയേഷൻ ഓഫ് ഫോറിൻ സർവീസ് ഓഫീസേഴ്സ് (PAFSO) മുന്നറിയിപ്പ് നൽകി.
മാർച്ച് 13-ന് പുറത്തിറക്കിയ പുതിയ പദ്ധതി പ്രകാരം 2029-ഓടെ 1,240 സ്ഥിരം തസ്തികകൾ നിർത്തലാക്കും. ഇത് ആകെ ജീവനക്കാരുടെ 9.4 ശതമാനത്തോളം വരും. ഇതിലൂടെ വരും വർഷങ്ങളിൽ ഏകദേശം 1.12 ബില്യൺ ഡോളറിന്റെ ലാഭമാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രത്യേക വൈദഗ്ധ്യമുള്ള FS-04 വിഭാഗത്തിലെ ഉദ്യോഗസ്ഥരെയാണ് ഈ നടപടി പ്രധാനമായും ബാധിക്കുന്നത്. ആണവ വിദഗ്ധരും രാജ്യാന്തര സുരക്ഷാ നിരീക്ഷകരും ഉൾപ്പെടുന്ന ഈ തസ്തികകൾ ഇല്ലാതാക്കുന്നത് കാനഡയുടെ നയതന്ത്ര പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് പാം ഇസ്‌ഫെൽഡ് വ്യക്തമാക്കി.
അതേസമയം, കാനഡയുടെ വിദേശനയം വ്യക്തമാണെന്നും അതിനനുസരിച്ചുള്ള ഉദ്യോഗസ്ഥ പുനർവിന്യാസമാണ് നടക്കുന്നതെന്നും വിദേശകാര്യ മന്ത്രി അനിത ആനന്ദ് പ്രതികരിച്ചു. വിദേശത്തുള്ള കെട്ടിടങ്ങൾ വിറ്റഴിച്ചും അടിസ്ഥാന സൗകര്യങ്ങളിൽ മാറ്റം വരുത്തിയും ചെലവ് കുറയ്ക്കാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.







