യാത്രക്കാരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ ടൊറൻ്റോ – ഡൽഹി റൂട്ടിൽ രണ്ടാമതൊരു പ്രതിദിന സർവീസ് കൂടി ആരംഭിച്ച് എയർ കാനഡ. മാർച്ച് ഏഴ് മുതൽ 21 വരെ രണ്ടാഴ്ചത്തേക്കാണ് ഈ അധിക സർവീസിനു തുടക്കമിട്ടിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ വിമാനയാത്രകളിൽ ഒന്നാണ് ടൊറൻ്റോ – ഡൽഹി റൂട്ട്. ഏകദേശം 16 മണിക്കൂറിലധികം നീളുന്ന ഈ യാത്രയ്ക്കായി ബോയിംഗ് 777-200LR വിമാനങ്ങളാണ് എയർ കാനഡ ഉപയോഗിക്കുന്നത്. ദീർഘദൂര യാത്രകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തവയാണിവ. പുതിയ ഷെഡ്യൂൾ പ്രകാരം ഒരു വിമാനം വൈകുന്നേരം ടൊറൻ്റോയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി ഡൽഹിയിലെത്തും. രണ്ടാമത്തെ വിമാനം രാത്രി വൈകിയാണ് പുറപ്പെടുക. ഡൽഹിയിൽ എത്തുന്ന വിമാനങ്ങൾ വെറും 90 മിനിറ്റിനുള്ളിൽ തന്നെ മടക്കയാത്രയ്ക്ക് തയ്യാറെടുക്കും എന്നത് ഈ സർവീസിൻ്റെ പ്രത്യേകതയാണ്.
2025-ലെ കണക്കുകൾ പ്രകാരം 6.6 ലക്ഷം യാത്രക്കാരാണ് ഈ റൂട്ടിൽ സഞ്ചരിച്ചത്. അതായത് പ്രതിദിനം ശരാശരി 1,800-ലധികം പേർ ഈ പാതയെ ആശ്രയിക്കുന്നു. വാൻകൂവർ, കാൽഗറി, മോൺട്രിയൽ തുടങ്ങിയ നഗരങ്ങളിൽ നിന്ന് ടൊറൻ്റോ വഴി ഇന്ത്യയിലേക്ക് എത്തുന്നവരാണ് യാത്രക്കാരിൽ ഭൂരിഭാഗവും. നിലവിൽ എയർ ഇന്ത്യയും ഈ റൂട്ടിൽ നേരിട്ട് സർവീസ് നടത്തുന്നുണ്ട്. യാത്രക്കാരുടെ വർധിച്ച ആവശ്യം പരിഗണിച്ചാണ് എയർ കാനഡയുടെ ഈ പുതിയ നീക്കം.







