വെർണൻ (ബ്രിട്ടീഷ് കൊളംബിയ): ഹൈസ്കൂൾ വിദ്യാർത്ഥികളെ പരീക്ഷയിൽ കോപ്പിയടിക്കാൻ സഹായിച്ച അധ്യാപികയുടെ ടീച്ചിംഗ് സർട്ടിഫിക്കറ്റ് അഞ്ച് ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തു. ബ്രിട്ടീഷ് കൊളംബിയയിലെ വെർണനിലുള്ള സ്‌കൂൾ ഡിസ്ട്രിക്റ്റ് 22-ലെ അധ്യാപികയായിരുന്ന താഷ ഡോൺ വിറ്റ്‌നിക്കെതിരെയാണ് നടപടി.
2024 ജൂണിൽ നടന്ന ഗ്രേഡ് 12 ലിറ്ററസി അസസ്‌മെന്റിനിടെയാണ് വിവാദമായ സംഭവം നടന്നത്. പരീക്ഷാ ചുമതലയുണ്ടായിരുന്ന താഷ, ഒരു വിദ്യാർത്ഥിക്ക് പകരം മറ്റൊരു വിദ്യാർത്ഥിയെക്കൊണ്ട് പരീക്ഷ എഴുതിക്കാൻ സൗകര്യമൊരുക്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പരീക്ഷയ്ക്ക് ഹാജരാകാതിരുന്ന ഒരു വിദ്യാർത്ഥിക്ക് വേണ്ടി മറ്റൊരു വിദ്യാർത്ഥിയെ കൊണ്ട് താഷ പരീക്ഷ എഴുതിപ്പിച്ചു. പരീക്ഷാ ഹാളിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ വിദ്യാർത്ഥിക്ക് ഇവർ അനുവാദം നൽകി.
രണ്ട് ലാപ്‌ടോപ്പുകൾ ഉപയോഗിച്ച് പരീക്ഷ എഴുതിയ വിദ്യാർത്ഥിയെക്കുറിച്ച് മറ്റൊരു അധ്യാപകൻ ചോദിച്ചപ്പോൾ, ആ വിദ്യാർത്ഥി ഗ്രേഡ് 10, ഗ്രേഡ് 12 പരീക്ഷകൾ ഒരേസമയം എഴുതുകയാണെന്ന് പറഞ്ഞ് താഷ അവരെ തെറ്റിദ്ധരിപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ നടത്തിയ പ്രാഥമിക അന്വേഷണത്തിലും താഷ തന്റെ പങ്ക് നിഷേധിക്കുകയും നുണ പറയുകയും ചെയ്തു.
ധാർമ്മികമായ ഉത്തരവാദിത്തങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട താഷയെ 2024 സെപ്റ്റംബറിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബി.സി. കമ്മീഷണർ ഫോർ ടീച്ചർ റെഗുലേഷൻ അഞ്ച് ദിവസത്തെ സർട്ടിഫിക്കറ്റ് സസ്‌പെൻഷനും പ്രൊഫഷണൽ ബൗണ്ടറികളെക്കുറിച്ച് (Professional Boundaries) പ്രത്യേക കോഴ്സ് പഠിക്കണമെന്ന ഉത്തരവും പുറപ്പെടുവിച്ചത്.







