വടക്കൻ ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് ഗ്രാമത്തിലുണ്ടായ വെടിവെപ്പിൽ അക്രമിയടക്കം പത്തുപേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:20 ഓടെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിലാണ് വെടിവെപ്പ് അരങ്ങേറിയത്. അക്രമി എന്ന് സംശയിക്കുന്നയാൾ സ്കൂളിനുള്ളിൽ സ്വയം വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സ്കൂളിനുള്ളിൽ അക്രമിയുടേതടക്കം ഏഴു പേരുടെ മൃതദേഹങ്ങളാണ് പോലീസ് കണ്ടെത്തിയത്. പരിക്കേറ്റ ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെട്ടു. കൂടാതെ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരു വീടിനുള്ളിൽ രണ്ട് പേരെ കൂടി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതോടെ ആകെ മരണസംഖ്യ പത്തായി. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.
സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും കുടുംബാംഗങ്ങളെ കണ്ടുമുട്ടുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും ആര്‍.സി.എം.പി അറിയിച്ചു. മറ്റ് സ്ഥലങ്ങളിലോ വീടുകളിലോ ആര്‍ക്കെങ്കിലും പരുക്കേറ്റിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ പോലീസ് വ്യാപകമായ പരിശോധന നടത്തിവരികയാണ്.
ആക്രമണത്തെത്തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് നല്‍കിയിരുന്ന എമര്‍ജന്‍സി അലര്‍ട്ട് വൈകുന്നേരത്തോടെ പിന്‍വലിച്ചു. നിലവില്‍ പൊതുജനങ്ങള്‍ക്ക് മറ്റ് ഭീഷണികളില്ലെന്നും കൂടുതല്‍ പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. സമൂഹത്തെയാകെ ഉലച്ച അതീവ ദുഃഖകരമായ ദിവസമാണിതെന്ന് ബി.സി ആര്‍.സി.എം.പി നോര്‍ത്ത് ഡിസ്ട്രിക്റ്റ് കമാന്‍ഡര്‍ സൂപ്രണ്ട് കെന്‍ ഫ്‌ലോയ്ഡ് പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണ്.







