വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെയും ഭാര്യ മിഷേൽ ഒബാമയെയും വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നു. ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തിൽ ചേർത്തുവെച്ച നിലയിലുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. സംഭവം വിവാദമായതോടെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ പോസ്റ്റ് പിൻവലിക്കാൻ വൈറ്റ് ഹൗസ് നിർബന്ധിതരായി. മറ്റൊരു ഉപയോക്താവ് പോസ്റ്റ് ചെയ്ത വീഡിയോ ട്രംപിന്റെ ഔദ്യോഗിക അക്കൗണ്ട് വഴി റീപോസ്റ്റ് ചെയ്യുകയായിരുന്നു. ട്രംപിനെ ‘കാട്ടിലെ രാജാവ്’ (King of the Jungle) ആയി ചിത്രീകരിക്കുന്ന വീഡിയോയിൽ 2020-ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെറ്റായ അവകാശവാദങ്ങളും ഉൾപ്പെടുത്തിയിരുന്നു.
ട്രംപിന്റെ നടപടി വംശീയവും അങ്ങേയറ്റം അപലപനീയവുമാണെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ കുറ്റപ്പെടുത്തി. ഭാവിയുടെ ചരിത്രത്തിൽ ഒബാമ ദമ്പതികൾ പ്രിയപ്പെട്ടവരായി ഓർമ്മിക്കപ്പെടുമ്പോൾ, ട്രംപ് അമേരിക്കൻ ചരിത്രത്തിലെ കറുത്ത പാടായി അവശേഷിക്കുമെന്ന് മുൻ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ബെൻ റോഡ്‌സ് പ്രതികരിച്ചു. റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ നിന്നും രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വംശീയമായ പോസ്റ്റാണിതെന്നും ഇത് ഉടനടി നീക്കം ചെയ്യണമെന്നും സൗത്ത് കരോലിനയിലെ സെനറ്റർ ടിം സ്കോട്ട് തുറന്നടിച്ചു.
ആദ്യം വിമർശനങ്ങളെ തള്ളിക്കളഞ്ഞ വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ്, ഇതൊരു ഇന്റർനെറ്റ് മീം (Meme) മാത്രമാണെന്നും ഇതിൽ പ്രകോപിതരാകേണ്ടതില്ലെന്നും പ്രതികരിച്ചിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ മണിക്കൂറുകൾക്ക് ശേഷം ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പോസ്റ്റ് നീക്കം ചെയ്തതായി അറിയിച്ചു. ഒരു സ്റ്റാഫിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണിതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ഇതിനെതിരെ നിയമനടപടികൾ ആവശ്യപ്പെട്ടുള്ള ചർച്ചകൾ സജീവമാണ്. മുൻപും ഒബാമയുടെ ജന്മസ്ഥലത്തെക്കുറിച്ച് ട്രംപ് നടത്തിയ വിവാദ പരാമർശങ്ങൾ വലിയ വംശീയ ചർച്ചകൾക്ക് വഴിമാറിയിരുന്നു.







