newsroom@amcainnews.com

യുഎസുമായി രഹസ്യ ഡീൽ: വ്യാപാര കരാറില്‍ ഒപ്പിടാൻ ബംഗ്ലദേശ്

ദേശീയ തിരഞ്ഞെടുപ്പിന് കേവലം 72 മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെ അമേരിക്കയുമായി നിര്‍ണ്ണായകമായ വ്യാപാര കരാറില്‍ ഒപ്പിടാനൊരുങ്ങി ബംഗ്ലദേശിലെ ഇടക്കാല സര്‍ക്കാര്‍. ഫെബ്രുവരി 9-ന് വാഷിംഗ്ടണിലാണ് കരാര്‍ ഒപ്പിടുക. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നികുതി അമേരിക്ക 18 ശതമാനമായി കുറച്ചതിന് പിന്നാലെയാണ് ബംഗ്ലദേശിന്റെ ഈ നീക്കം. നിലവില്‍ ബംഗ്ലദേശി ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ചുമത്തിയിരിക്കുന്ന 20 ശതമാനം നികുതി ഈ കരാറിലൂടെ 15 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കരാറിലെ നിബന്ധനകള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതിനെതിരെ ബംഗ്ലദേശില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. നോണ്‍ ഡിസ്‌ക്ലോഷര്‍ അഗ്രീമെന്റ് പ്രകാരം കരാറിന്റെ കരട് പാര്‍ലമെന്റിലോ പൊതുസമൂഹത്തിലോ ചര്‍ച്ച ചെയ്തിട്ടില്ല. ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറച്ച് അമേരിക്കയില്‍ നിന്നുള്ള സൈനിക ഉപകരണങ്ങള്‍ വാങ്ങുക, യുഎസ് വാഹനങ്ങള്‍ക്കും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും നിയന്ത്രണമില്ലാതെ വിപണി തുറന്നുകൊടുക്കുക തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ കരാറിലുണ്ടെന്നാണ് സൂചന. വിദേശ വാഹനങ്ങള്‍ക്ക് അധിക പരിശോധനകളില്ലാതെ പ്രവേശനം നല്‍കുന്നത് പ്രാദേശിക വിപണിയെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.

ബംഗ്ലദേശിന്റെ ആകെ കയറ്റുമതിയുടെ 80 ശതമാനവും വസ്ത്രനിര്‍മ്മാണ മേഖലയില്‍ നിന്നാണ്. ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഈ മേഖലയെ കരാറിലെ പുതിയ വ്യവസ്ഥകള്‍ എങ്ങനെ ബാധിക്കുമെന്നത് വ്യക്തമല്ല. വരാനിരിക്കുന്ന പുതിയ സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളെ മുന്‍കൂട്ടി തടയുന്ന രീതിയിലാണ് ഇടക്കാല സര്‍ക്കാര്‍ ഇത്തരമൊരു സുപ്രധാന കരാറില്‍ ധൃതിപ്പെട്ട് ഒപ്പിടുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിമര്‍ശിക്കുന്നു.

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്താമെന്ന ഉറപ്പിന്‍മേല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ നികുതി ട്രംപ് ഭരണകൂടം 18 ശതമാനമായി കുറച്ചിരുന്നു. ഇതോടെ അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളോട് മത്സരിക്കാന്‍ നികുതി കുറയ്ക്കുകയല്ലാതെ ബംഗ്ലദേശിന് മുന്നില്‍ മറ്റ് വഴികളില്ലെന്നതാണ് നിലവിലെ സാഹചര്യം. എങ്കിലും ചൈനയെ പിണക്കിക്കൊണ്ടുള്ള ഈ അമേരിക്കന്‍ ചായവ് ബംഗ്ലദേശിന്റെ വ്യാവസായിക അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിയെ ബാധിക്കുമോ എന്ന് നിരീക്ഷകര്‍ ഭയപ്പെടുന്നു.

You might also like

ജീവിതച്ചെലവ് ഉൾപ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധികളിൽ ട്രംപ് കൂടുതൽ പ്രതിരോധത്തിൽ- ഉൾക്കടലിൽ കുടുങ്ങിയ കപ്പലുകൾക്ക് യു.എസ് ‘വഴി കാട്ടും’ എന്ന് പ്രസിഡന്റ്

റെസ്റ്ററന്റ് മേഖലയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു

33,000 താൽക്കാലിക ജീവനക്കാർക്ക് സ്ഥിരതാമസത്തിന് (PR) വഴിതുറന്ന് ഓട്ടവ

ഹാൻ്റാവൈറസ് വ്യാപനം: മൂന്ന് പേർ നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്; സ്ഥിതി നിയന്ത്രണവിധേയമെന്ന് ലോകാരോഗ്യ സംഘടന

കമ്മ്യൂണിറ്റി കായിക വിനോദങ്ങൾക്കായി പുതിയ ഉത്തേജനവുമായി ബെലാഞ്ചർ

ആൽബർട്ട വിഭജനനീക്കം: നിയമപരമായ ചട്ടക്കൂടുകൾ പാലിച്ച് മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി

Top Picks for You
Top Picks for You