വാഷിങ്ടൻ: വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സിനെതിരെയുള്ള ലൈംഗികാരോപണങ്ങളുടെ വിവരങ്ങളും പുതുതായി പുറത്തുവന്ന ഫയലുകളിലുണ്ട്.
റഷ്യൻ പെൺകുട്ടികളുമായുള്ള ബന്ധത്തിലൂടെ ബിൽ ഗേറ്റ്സിന് ലൈംഗിക രോഗം ബാധിച്ചെന്നും, ഭാര്യ മെലിൻഡ അറിയാതെ ചികിത്സ തേടിയെന്നുമാണ് എപ്സ്റ്റീന്റെ ഇ മെയിലുകളിലുള്ളത്. റഷ്യൻ യുവതികളുമായുള്ള ബന്ധത്തെത്തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ മരുന്നുകൾ എത്തിച്ചുനൽകാൻ തന്റെ സഹായിയോട് ഗേറ്റ്സ് ആവശ്യപ്പെട്ടതായും രേഖകളിലുണ്ട്.
റഷ്യൻ പെൺകുട്ടിയുമായുള്ള ഗേറ്റ്‌സിന്റെ ബന്ധം പുറത്തുവിടുമെന്ന് 2017ൽ എപ്‌സ്റ്റീൻ ഭീഷണിപ്പെടുത്തി. എപ്‌സ്റ്റീന്റെ ജീവകാരുണ്യ നിധിയിൽ ഗേറ്റ്‌സ് പങ്കാളിയാകാത്തതിനെ തുടർന്നാണ് ഈ ഭീഷണി ഉണ്ടായതെന്നാണ് കരുതുന്നത്. ആരോപണങ്ങൾ പൂർണമായും തെറ്റാണെന്ന് ബിൽ ഗേറ്റ്‌സിന്റെ വക്താവ് അറിയിച്ചു. ഗേറ്റ്‌സുമായി ബന്ധം സ്ഥാപിക്കാൻ കഴിയാത്തതിലുള്ള നിരാശയിലാണ് എപ്‌സ്റ്റീൻ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതെന്നും വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
1994 വിവാഹിതരായ ബിൽ ഗേറ്റ്‌സും മെലിൻഡയും 2021ലാണ് വേർപിരിയുന്നത്. ഇതിനുള്ള പ്രധാന കാരണം ഗേറ്റ്‌സിന് എപ്‌സ്റ്റീനുമായുള്ള ബന്ധമായിരുന്നുവെന്ന് മെലിൻഡ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസുകളിൽ വിചാരണ കാത്തിരിക്കെ 2019 ലാണ് എപ്‌സ്റ്റീൻ ജയിലിൽ മരിച്ചത്. ആത്മഹത്യയാണെന്നാണ് ഔദ്യോഗിക നിഗമനം. എപ്‌സ്റ്റീന്റെ രേഖകളിൽ ബിൽ ഗേറ്റ്‌സിനെ കൂടാതെ ഡോണൾഡ് ട്രംപ്, ബിൽ ക്ലിന്റൺ തുടങ്ങിയ പ്രമുഖരുടെ പേരുകളും നേരത്തെ പരാമർശിക്കപ്പെട്ടിട്ടുണ്ട്.







