ആൽബർട്ട സ്വതന്ത്ര രാജ്യമാകണമെന്നാവശ്യപ്പെട്ട് നടക്കുന്ന റഫറണ്ടം ഹർജിയിൽ ഭരണകക്ഷിയായ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടിയിലെ ചില എം.എൽ.എമാരും ഒപ്പുവെച്ചതായി റിപ്പോർട്ട്. പ്രവിശ്യയുടെ ഭാവി തീരുമാനിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന ബോധ്യത്തിലാണ് ജനപ്രതിനിധികൾ ഹർജിയെ പിന്തുണച്ചതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, രഹസ്യസ്വഭാവം നിലനിർത്തേണ്ടതിനാൽ ഒപ്പുവെച്ച എം.എൽ.എമാരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല.
ഈ മാസം ആരംഭിച്ച ഒപ്പുശേഖരണത്തിലൂടെ മെയ് മാസത്തിനുള്ളിൽ 1.78 ലക്ഷം ഒപ്പുകൾ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. ആവശ്യമായ ഒപ്പുകൾ ലഭിച്ചാൽ, ആൽബർട്ട കാനഡയിൽ നിന്ന് വേർപിരിയണമോ എന്ന കാര്യത്തിൽ ഔദ്യോഗിക റഫറണ്ടം നടത്തുന്നതിനുള്ള നടപടികളിലേക്ക് സർക്കാരിന് കടക്കേണ്ടി വരും. പ്രവിശ്യയിലുടനീളം നടക്കുന്ന ഒപ്പുശേഖരണ പരിപാടികൾക്ക് വൻ ജനപങ്കാളിത്തമാണ് ലഭിക്കുന്നതെന്ന് സംഘാടകർ അവകാശപ്പെട്ടു. അതേസമയം, വിഷയത്തിൽ പ്രീമിയർ ഡാനിയൽ സ്മിത്തിന്റെ നിലപാടിനെതിരെ ശക്തമായ വിമർശനം ഉയരുന്നുണ്ട്. സ്വയംഭരണ പ്രസ്ഥാനത്തെ പരസ്യമായി തള്ളിപ്പറയാൻ സ്മിത്ത് തയ്യാറാകണമെന്ന് മറ്റ് പ്രവിശ്യാ പ്രീമിയർമാർ ആവശ്യപ്പെട്ടെങ്കിലും, കാനഡയിൽ പ്രതീക്ഷ നഷ്ടപ്പെട്ടവരെ കുറ്റപ്പെടുത്തില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. എന്നാൽ, ഐക്യ കാനഡയ്ക്കുള്ളിൽ ശക്തമായ ആൽബർട്ട കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് യു.സി.പി കോക്കസ് പ്രസ്താവനയിലൂടെ വിശദീകരിച്ചു.







