കാൽഗറിയിൽ ദക്ഷിണേഷ്യൻ വംശജരെ ലക്ഷ്യമിട്ട് നടക്കുന്ന ആസൂത്രിത ആക്രമണങ്ങളും വെടിവയ്പ്പുകളിലും പ്രതികൾക്കായി അന്വേഷണം ശക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച രാത്രി നോർത്ത് ഈസ്റ്റ് മേഖലയിലെ റെഡ്സ്റ്റോൺ കോമണിലും താരാഡേലിലും നടന്ന വെടിവയ്പ്പുകൾ ഇത്തരം ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണെന്നാണ് പോലീസ് പറയുന്നത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ താരാഡേലിലും പത്തരയോടെ റെഡ്സ്റ്റോണിലുമാണ് വെടിവയ്പ്പുണ്ടായത്. റെഡ്സ്റ്റോണിലെ ഒരു വീടിന് നേരെ നിരവധി തവണ വെടിയുതിർത്തെങ്കിലും രണ്ട് സംഭവങ്ങളിലും ആർക്കും പരിക്കേറ്റിട്ടില്ല.
കഴിഞ്ഞ വർഷം ജൂലൈ മുതൽ കാൽഗറിയിലെ സൗത്ത് ഏഷ്യൻ സമൂഹത്തിന് നേരെ സമാനമായ പന്ത്രണ്ടോളം ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം സംഭവങ്ങളിലും വീടുകൾക്കോ വ്യാപാര സ്ഥാപനങ്ങൾക്കോ നേരെ വെടിവയ്പ്പ് നടന്നിട്ടുണ്ട്. ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ പേര് പറഞ്ഞാണ് പലർക്കും ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത്. വാട്സ്ആപ്പ് വഴിയും വിദേശ കോളുകൾ വഴിയും ഭയപ്പെടുത്തി വൻ തുക തട്ടിയെടുക്കുകയാണ് ഈ സംഘങ്ങളുടെ ലക്ഷ്യം. കാൽഗറിക്ക് പുറമെ എഡ്മിന്‍റൻ, സറേ തുടങ്ങിയ നഗരങ്ങളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.







