വാഷിങ്ടൻ: ബിബിസിയോട് 1000 കോടി ഡോളർ (90,940 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫ്ലോറിഡയിലെ കോടതിയെ സമീപിച്ചു. 2021 ജനുവരി 6ന് ട്രംപ് നടത്തിയ പ്രസംഗത്തിലെ രണ്ടു ഭാഗങ്ങൾ തെറ്റിദ്ധരിപ്പിക്കും വിധം എഡിറ്റ് ചെയ്തു ഡോക്യുമെന്ററിയിൽ ചേർത്തെന്നു വ്യക്തമായതിനെ തുടർന്നാണ് നടപടി. ട്രംപ് കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയിലാണ് ഇതു പുറത്തുവന്നത്.
ബിബിസി ചെയ്തത് തനിക്ക് അപകീർത്തികരമാണെന്നും 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയായിരുന്നു ബ്രിട്ടിഷ് മാധ്യമസ്ഥാപനത്തിന്റെ ലക്ഷ്യമെന്നും ട്രംപ് പറയുന്നു. അപകീർത്തി വരുത്തിയതിനും മാധ്യമമര്യാദ പാലിക്കാത്തതിനും 500 കോടി ഡോളർ വീതം നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. സംഭവത്തിൽ ബിബിസി ട്രംപിനോട് മാപ്പു ചോദിച്ചിരുന്നു.







