രാജ്യതലസ്ഥാനമായ ഓട്ടവയിൽ അടക്കം ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ചിൽഡ്രൻസ് ഹോസ്പിറ്റൽ ഓഫ് ഈസ്റ്റേൺ ഒന്റാരിയോ (CHEO)യുടെ മുന്നറിയിപ്പ്. തണുപ്പുകാലം തുടങ്ങിയ ശേഷം അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുന്ന കുട്ടികളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്ന് CHEO അറിയിച്ചു. നവംബറിൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എട്ടിരട്ടിയോളം കുട്ടികളിലാണ് ഫ്ലൂ സ്ഥിരീകരിച്ചത്. കൂടാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളുടെ എണ്ണവും ഇരട്ടിയായി. ചികിത്സ തേടിയെത്തിയവരിൽ ഭൂരിഭാഗം കുട്ടികളും ഫ്ലൂ വാക്സിൻ എടുത്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ആരോഗ്യം സംരക്ഷിക്കുന്നതിനായി കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാവരും ഉടൻ വാക്സിൻ സ്വീകരിക്കണമെന്ന് CHEO നിർദ്ദേശിച്ചു. ഫ്ലൂ സീസണിന്റെ ഏറ്റവും ഉയർന്ന ഘട്ടം ഡിസംബർ അവസാനത്തോടെയാണ് പ്രതീക്ഷിക്കുന്നത്.
സാധാരണ ജലദോഷത്തേക്കാൾ ഗുരുതരമാണ് ഫ്ലൂ. ശ്വാസനാളങ്ങൾ ചെറുതും പ്രതിരോധശേഷി വികസിച്ചു വരുന്നതുമായ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് രോഗം ഗുരുതരമാകാൻ സാധ്യത കൂടുതലാണ്. കൂടാതെ ഫ്ലൂ സ്കൂളുകളിലും ഡേകെയറുകളിലും വേഗത്തിൽ പടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഫ്ലൂ വാക്സിൻ ആറുമാസം മുതൽ പ്രായമുള്ളവർക്ക് ഫാർമസികൾ വഴിയും ആരോഗ്യ കേന്ദ്രങ്ങൾ വഴിയും ലഭ്യമാണ്.







