അമേരിക്കയില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പ്രതിസന്ധിയില്‍. അമേരിക്കയുടെ പുതിയ വിസ നയമാണ് പ്രതിസന്ധിക്ക് കാരണം. അടുത്ത വര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന്റെ നറുക്കെടുപ്പ് വെള്ളിയാഴ്ച വാഷിങ്ടണിൽ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ നിലവില്‍ വന്ന അമേരിക്കയുടെ പുതിയ വിസാ നിയമം അനുസരിച്ച് ഇറാനും ഹെയ്തിയും ഉള്‍പ്പെടെയുള്ള 12 രാജ്യങ്ങളിലെ പൗരന്മാര്ക്ക് രാജ്യത്ത് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ലോകകപ്പിനെത്തുന്ന കളിക്കാര്‍ക്കും പരിശീലകര്‍ക്കും മാത്രമായി വിസ അനുവദിക്കാനാണ് അമേരിക്കന്‍ നിലപാട്. നറുക്കെടുപ്പ് ചടങ്ങില്‍ പ്രതിനിധി സംഘങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയണമെങ്കില്‍ ഈ വിസ നിയമത്തില്‍ ഇളവ് നല്‍കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ഫിഫ വലിയ പ്രതിസന്ധിയിലാണ്.
ലോകകപ്പിന് യോഗ്യത നേടിയ 48 ടീമുകളില്‍ 42 എണ്ണത്തിന്റെ പ്രതിനിധികള്‍ പങ്കെടുക്കേണ്ട നറുക്കെടുപ്പിനാണ് അമേരിക്കന്‍ വിസ നിയമങ്ങള്‍ തടസ്സമായിരിക്കുന്നത്. ലോകകപ്പിന് യോഗ്യത നേടിയ ഇറാന്, ഹെയ്തി എന്നീ രാജ്യങ്ങളിലെ പ്രതിനിധി സംഘങ്ങള്‍ക്ക് വിസ അനുവദിക്കില്ലെന്ന നിലപാടിലാണ് അമേരിക്കന്‍ അധികൃതര്‍. വിസ നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ നറുക്കെടുപ്പ് ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ഇറാന് വ്യക്തമാക്കിയിട്ടുണ്ട്. ഇറാന് ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് മെഹ്ദി താജിന്റെ ഉള്‍പ്പെടെയുള്ള വിസ അപേക്ഷകള്‍ കഴിഞ്ഞ ദിവസം അമേരിക്ക നിരസിച്ചു. കോച്ച് അമിര്‍ ഗലനോയി ഉള്‍പ്പെടെ നാലു പേര്‍ക്ക് മാത്രമാണ് നിലവില്‍ വിസ അനുവദിച്ചിട്ടുള്ളത്. ഈ വിഷയം ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ ഇറാന് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.







