ന്യൂയോർക്ക്: ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷം ചൈന അവസരമാക്കി മാറ്റിയതായി യുഎസ് കോൺഗ്രസിന്റെ പാനൽ റിപ്പോർട്ട്. തങ്ങൾ വികസിപ്പിച്ച ആയുധങ്ങളുടെ മേന്മ എത്രത്തോളമുണ്ടെന്ന് കാണിക്കാനുള്ള തന്ത്രങ്ങൾ സംഘർഷ സമയത്ത് ചൈന നടപ്പിലാക്കിയെന്നാണ് യുഎസ് കോൺഗ്രസ് പാനൽ റിപ്പോർട്ടിൽ പറയുന്നത്. യുഎസ് – ചൈന സാമ്പത്തിക സുരക്ഷാ അവലോകന കമ്മിഷന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
നാലുദിവസത്തോളം നീണ്ട ഓപ്പറേഷൻ സിന്ദൂറിനെ തത്സമയ പരീക്ഷണമായിട്ടാണ് ചൈന കണക്കാക്കിയത് എന്നാണ് കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നത്. ചൈനീസ് ആയുധങ്ങൾ ഒരു സജീവ പോരാട്ടത്തിൽ വിന്യസിക്കപ്പെടുന്നത് ആദ്യമായിട്ടായിരുന്നു. ഈ അവസരം ചൈന വിദഗ്ധമായി മുതലാക്കി. HQ-9 എയർ ഡിഫൻസ് സിസ്റ്റം, PL-15 എയർ-ടു-എയർ മിസൈലുകൾ, J-10 യുദ്ധവിമാനങ്ങൾ എന്നിവയെ ആഗോളതലത്തിൽ മാർക്കറ്റ് ചെയ്യാനുള്ള അവസരം ഇതിലൂടെ ചൈനയ്ക്ക് ലഭിച്ചു. സൈനിക നടപടിയുണ്ടാകുമ്പോൾ തങ്ങളുടെ ആയുധങ്ങളുടെ പ്രകടനം എങ്ങനെയാകുമെന്നതിന്റെ വിവരങ്ങളും ചൈനയ്ക്ക് ഇതിലൂടെ ലഭിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഘർഷത്തിനു ശേഷം ചൈന തങ്ങളുടെ ആയുധ വിൽപ്പന വർദ്ധിപ്പിക്കുന്നതിനായുള്ള നടപടികൾക്കും തുടക്കമിട്ടു. ഫ്രഞ്ച് റഫാൽ യുദ്ധവിമാനത്തിന്റെ വിൽപ്പനയെ തകർക്കാൻ ലക്ഷ്യമിട്ട് വ്യാജ പ്രചാരണങ്ങളും നടന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം ഫ്രഞ്ച് ഇന്റലിജൻസും നേരത്തെ കണ്ടെത്തിയിരുന്നു. ചൈനീസ് നിർമിത ജെ-35 യുദ്ധവിമാനങ്ങളുടെ ആഗോള വിൽപ്പന വർധിപ്പിക്കാനായാണ് ഇത്തരമൊരു നീക്കം നടത്തിയത്.







