കാലിഫോർണിയയിൽ ഒറ്റയ്ക്ക് ട്രെക്കിംഗിന് പോയ ഇന്ത്യൻ വംശജനായ പിഎച്ച്.ഡി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, സാന്റ ബാർബറയിലെ (UCSB) കെമിക്കൽ എഞ്ചിനീയറിംഗ് വകുപ്പിൽ ഡോക്ടറേറ്റ് വിദ്യാർത്ഥിയായ വിക്രം മുബായിയെയാണ് ഇൻയോ നാഷണൽ ഫോറസ്റ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബിഗ് പൈൻ ലേക്ക്സ് മേഖലയിൽ ഒറ്റയ്ക്ക് ട്രെക്കിംഗിന് പോയ വിക്രമിനെ കാണാനില്ലെന്ന് സ്റ്റുഡന്റ് പബ്ലിക്കേഷൻ Daily Nexus റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് വിക്രമിന്റെ മൃതദേഹം കണ്ടെത്തുന്നത്. മരണകാരണം അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു. നിലവിൽ അസ്വാഭാവികമായി ഒന്നും സംശയിക്കുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഓഗസ്റ്റ് 1-ന് രാത്രി 8:30-ഓടെയാണ് വിക്രം അവസാനമായി കുടുംബവുമായി സംസാരിച്ചത്. ആ സമയത്ത് അദ്ദേഹം തന്റെ ജിപിഎസ് ലൊക്കേഷൻ പങ്കുവെച്ചിരുന്നു. എന്നാൽ പിന്നീട് തിരിച്ചെത്താതിരിക്കുകയും ഫോൺ കോളുകൾക്കും സന്ദേശങ്ങൾക്കും മറുപടി നൽകാതാവുകയും ചെയ്തതോടെ കുടുംബം അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
ഹോങ്കോംഗിൽ ജനിച്ചു വളർന്ന വിക്രം ഉപരിപഠനത്തിനായാണ് അമേരിക്കയിലേക്ക് മാറുന്നത്. അദ്ദേഹം ട്രെക്കിംഗിൽ നല്ല പരിചയസമ്പന്നനായ വ്യക്തിയായിരുന്നുവെന്ന് കുടുംബം റെഡ്ഡിറ്റിലെ ഒരു പോസ്റ്റിൽ കുറിച്ചു. കായികരംഗത്തോടും പ്രകൃതിയോടുമുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് ഇല്ലിനോയ് 4000 (Illini 4000) എന്ന സംഘടനയ്ക്ക് നൽകിയ ലഘു ജീവചരിത്രത്തിൽ വിക്രം പരാമർശിച്ചിരുന്നു.
2022-ൽ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ് ഉർബാന-ഷാംപെയിനിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷമാണ് വിക്രം യുസിഎസ്ബിയിൽ ചേരുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളും സസ്യമാലിന്യങ്ങളും സംസ്കരിക്കുന്നതിനായി ബാക്ടീരിയകളെയും മറ്റ് ജൈവരീതികളെയും ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങളിലായിരുന്നു വിക്രം യുസിഎസ്ബിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
പഠനത്തിലും ഗവേഷണത്തിലും പ്രകൃതിസ്നേഹത്തിലും ഒരുപോലെ മുന്നിലായിരുന്ന യുവ ഗവേഷകന്റെ വേർപാടിൽ സുഹൃത്തുക്കളും അധ്യാപകരും യുസിഎസ്ബി സമൂഹവും അനുശോചിച്ചു.







