യു.എസിലെ കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുള്ള ഫയലുകള്‍ പുറത്തു വിടാനുള്ള ബില്ലില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഇതോടെ, നീതിന്യായ വകുപ്പിന് എപ്‌സ്‌റ്റൈനുമായി ബന്ധപ്പെട്ട ഫയലുകള്‍ 30 ദിവസത്തിനുള്ളില്‍ പുറത്തുവിടാനാകും. ഫയലുകള്‍ പുറത്തുവിടാന്‍ തീരുമാനിച്ചതായി ട്രംപ് സമൂഹമാധ്യമത്തില്‍ വ്യക്തമാക്കി. എപ്‌സ്‌റ്റൈന്‍ കേസിലെ അതീവ രഹസ്യമായ രേഖകള്‍ പുറത്തുവിടാനുള്ള നീക്കത്തിന് അമേരിക്കന്‍ സെനറ്റ് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു.
ഫയലുകള്‍ പുറത്തുവിടാനുള്ള തീരുമാനത്തിന് യുഎസ് സെനറ്റ് പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. രേഖകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ട്രംപ് നേരത്തെ റിപ്പബ്ലിക്കന്‍ അംഗങ്ങളോട് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തിരുന്നു. സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്നും, ഡെമോക്രാറ്റുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിജയത്തില്‍ നിന്ന് ജനശ്രദ്ധ മാറ്റാനുള്ള തട്ടിപ്പാണ് ആരോപണങ്ങളെന്നും ട്രംപ് സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു.
എന്താണ് എപ്സ്റ്റീന്‍ ഫയല്‍?
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഠനത്തിന് ഇരയാക്കിയ കുറ്റവാളിയാണ് ജെഫ്രി എപ്സ്റ്റീന്‍ . പ്രായപൂര്‍ത്തിയാകാത്ത 14 വയസ്സുള്ള പെണ്‍കുട്ടികളെ വരെ പീഢിപ്പിച്ചതിനും, ലൈംഗികത്തൊഴിലിന് നിര്‍ബന്ധിച്ചതിനും തടവിലടയ്ക്കപ്പെട്ടു. ഇയാളെ 2019 ജൂലൈ24ന് ജയിലില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
ഈ കുറ്റവാളിയുമായി ബന്ധപ്പെട്ട, 20,000 പേജുകള്‍ വരുന്നതാണ് ‘എപ്സ്റ്റീന്‍ ഫയല്‍’ എന്ന് അറിയപ്പെടുന്ന രേഖകള്‍. എപ്സ്റ്റീനുമായി ബന്ധപ്പെട്ട് വിവിധ അന്വേഷണങ്ങളുടേത് ഉള്‍പ്പെടെയുള്ള വിപുലമായ ഡോക്യുമെന്റ്‌സാണ് ഇവ. ഇരകളുടെയും, സാക്ഷികളുടെയും അഭിമുഖങ്ങള്‍, എപ്സ്റ്റീന്റെ പ്രോപര്‍ട്ടി റെയ്ഡ്, പിടിച്ചെടുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട സാമഗ്രികള്‍, സിവില്‍ കേസ് രേഖകള്‍, ഇ-മെയിലുകള്‍, കോര്‍ട് റെക്കോര്‍ഡുകള്‍, മറ്റ് കമ്മ്യൂണിക്കേഷന്‍ ഡോക്യുമെന്റ്‌സ് തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ട്രംപും എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. യു.എസ് പ്രസിഡന്റിനെ നിരന്തരം പ്രതിരോധത്തിലാക്കുന്നതായിരുന്നു റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍. തുടര്‍ന്നാണ് എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തു വിടണമെന്നും അതിന് അനുകൂലമായി വോട്ട് ചെയ്യണമെന്നും ട്രംപ് റിപ്പബ്ലിക്കന്‍ അംഗങ്ങളോട് ആവശ്യപ്പെട്ടത്. വോട്ടിങ് 427-1 എന്ന നിലയില്‍ പാസാവുകയും ചെയ്തു.







