പലസ്തീൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 37-ാം വാർഷിക ദിനത്തിൽ, ടൊറന്റോ സിറ്റി ഹാളിൽ ആദ്യമായി പലസ്തീൻ പതാക ഉയർന്നു. മിസ്സിസാഗ, ബ്രാംപ്ടൺ, കാൽഗറി, വിനിപെഗ് എന്നിവയുൾപ്പെടെ മറ്റ് കനേഡിയൻ നഗരങ്ങളും കഴിഞ്ഞ വാരാന്ത്യത്തിൽ സമാനമായ ഐക്യദാർഢ്യ പ്രവർത്തനങ്ങളിൽ പങ്കുചേർന്ന് പലസ്തീൻ പതാക ഉയർത്തിയിരുന്നു. സെപ്റ്റംബറിൽ കനേഡിയൻ സർക്കാർ പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. കാനഡ ഔദ്യോഗികമായി അംഗീകരിച്ച രാജ്യങ്ങളുടെ പതാകകൾ അവരുടെ ദേശീയ ദിനങ്ങളിലോ പ്രത്യേക വാർഷികങ്ങളിലോ സിറ്റി ഹാളിൽ ഉയർത്താൻ നിലവിലെ നിയമം അനുവദിക്കുന്നു.
പതാക ഉയർത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ഇസ്രയേൽ അനുകൂല സംഘടനയായ തഫ്‌സിക് ഓർഗനൈസേഷൻ നൽകിയ ഹർജി ഒന്റാരിയോ കോടതി തള്ളിയിരുന്നു. പതാക ഉയർത്തുന്നത് ജൂത സമൂഹത്തിനെതിരായ അക്രമങ്ങളുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്ന് തഫ്‌സിക് ഓർഗനൈസേഷൻ വാദിക്കുന്നു. ഈ വാദങ്ങൾ തള്ളിക്കളഞ്ഞതോടെ, മുൻ നിശ്ചയപ്രകാരമുള്ള പരിപാടിക്ക് കോടതി അനുമതി നൽകി. ഇതിനിടെ, പതാക ഉയർത്തലുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ ഒരാൾ ആയുധമുപയോഗിച്ച് ആക്രമിച്ചതിന് അറസ്റ്റിലായതായി ടൊറന്റോ പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.







