റഷ്യന്‍ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന ഏവിയേഷന്‍ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു. വെള്ളിയാഴ്ച കിസ്ലിയാറില്‍ നിന്ന് ഇസ്‌ബെര്‍ബാഷിലേക്ക് പോവുകയായിരുന്ന കെഎ-226 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
ആച്ചി-സു ഗ്രാമത്തിന് സമീപം ആകാശത്തുവെച്ച് ഹെലികോപ്റ്ററിന് തീപിടിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മരിച്ചവരില്‍ ഏവിയേഷന്‍ കമ്പനിയായ കെഇഎംഇസഡിലെ പ്രധാന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നുണ്ട്. കമ്പനിയുടെ ഡെപ്യൂട്ടി ജനറല്‍ ഡയറക്ടര്‍, ചീഫ് എന്‍ജിനീയര്‍, ചീഫ് ഡിസൈനര്‍, ഹെലികോപ്റ്ററിന്റെ ഫ്‌ലൈറ്റ് മെക്കാനിക് എന്നിവരാണ് മരണപ്പെട്ടത്.







