മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി ബന്ധപ്പെട്ട വിവാദങ്ങൾ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) മൂടിവച്ചെന്ന ആരോപണവുമായി കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ. മൂടി വച്ചില്ലായിരുന്നു എങ്കിൽ അത് ക്രിമിനൽ കുറ്റങ്ങൾക്ക് ഇടയാക്കുമായിരുന്നു പൊയിലീവ്രെ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ ആരോപണം.
ജയിൽ ശിക്ഷ വരെ ലഭിക്കേണ്ട വിവാദങ്ങളായിരുന്നു ട്രൂഡോ ഭരണകാലത്ത് അരങ്ങേറിയതെന്ന് പൊയിലീവ്രെ പറഞ്ഞു. എസ്.എൻ.സി-ലാവ്ലിൻ വിവാദത്തിലും 2016-ൽ ആഗാ ഖാനിൽ നിന്ന് സൗജന്യ അവധിക്കാല യാത്ര സ്വീകരിച്ചപ്പോഴും ട്രൂഡോ ക്രിമിനൽ കോഡ് ലംഘിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഇടപെടലുകളെ തുടർന്ന് ആർ.സി.എം.പി. ഈ രണ്ട് കേസുകളും ശരിയായ രീതിയിൽ അന്വേഷിച്ചില്ലെന്നും പൊയിലീവ്രെ പറഞ്ഞു.
എന്നാൽ, ആർ.സി.എം.പി. കമ്മീഷണർ മൈക്ക് ഡുഹേം ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞു. എസ്.എൻ.സി-ലാവ്ലിൻ വിഷയം മുൻ സർക്കാരിൻ്റെ കാലത്ത് സമഗ്രമായി പരിശോധിച്ചതാണെന്നും രാഷ്ട്രീയ ഇടപെടലുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൊയിലീവ്രെയുടെ ആശങ്കകൾ ചർച്ച ചെയ്യാൻ അദ്ദേഹത്തെ കൂടിക്കാഴ്ച നടത്താൻ ക്ഷണിക്കുകയും ചെയ്തു. കൺസർവേറ്റീവ് നേതാവിൻ്റെ ആരോപണങ്ങൾ അങ്ങേയറ്റം നിരുത്തരവാദപരമാണെന്ന് പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരി പ്രതികരിച്ചു. ഇത് നിയമ നിർവ്വഹണത്തിലുള്ള വിശ്വാസം ഇല്ലാതാക്കാൻ ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആർ.സി.എം.പി. രാഷ്ട്രീയ നിർദ്ദേശങ്ങളിൽ നിന്ന് സ്വതന്ത്രമായിട്ടാണ് പ്രവർത്തിക്കുന്നതെന്നും അതിൻ്റെ നിഷ്പക്ഷതയിൽ കനേഡിയൻ പൗരന്മാർക്ക് പൂർണ്ണ വിശ്വാസം അർപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







