ന്യൂഫിന്‍ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ പ്രവിശ്യാ തിരഞ്ഞെടുപ്പില്‍ പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് (പിസി) വിജയം. വാശിയേറിയ മത്സരത്തിനൊടുവില്‍ ജോണ്‍ ഹോഗന്റെ നേതൃത്വത്തിലുള്ള ലിബറലുകളെ പിന്നിലാക്കിയാണ് ടോറികൾ വിജയം സ്വന്തമാക്കിയത്. ഇതോടെ പത്ത് വര്‍ഷം നീണ്ട ലിബറല്‍ ഭരണത്തിന് അന്ത്യമായി. ടോണി വേക്ക്ഹാം നയിക്കുന്ന പിസി പാര്‍ട്ടി, 40 അംഗ നിയമസഭയില്‍ 21 സീറ്റുകള്‍ നേടി നേരിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. ലിബറല്‍ പാര്‍ട്ടി 15 സീറ്റുകളും ന്യൂ ഡെമോക്രാറ്റുകള്‍ക്ക് (എന്‍ഡിപി) രണ്ട് സീറ്റുകളും സ്വതന്ത്രര്‍ക്ക് രണ്ട് സീറ്റുകളുമാണ് ലഭിച്ചത്. തുടര്‍ച്ചയായ നാലാം തവണയും അധികാരത്തിലെത്താന്‍ ശ്രമിച്ച ലിബറലുകള്‍ക്കേറ്റ വലിയ തിരിച്ചടിയാണ് ഈ തോല്‍വി.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍, 40 സീറ്റുകളുള്ള നിയമസഭയില്‍ ലിബറലുകള്‍ക്ക് 19, പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവുകള്‍ക്ക് 14, എന്‍ഡിപിക്ക് ഒന്ന്, രണ്ട് സ്വതന്ത്രര്‍, നാല് ഒഴിഞ്ഞ സീറ്റുകള്‍ എന്നിങ്ങനെയായിരുന്നു കക്ഷിനില.







