ഓട്ടവ: കാനഡയുടെ കുടിയേറ്റ നിയമങ്ങൾ ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് വിദഗ്ദ്ധർ. പല ക്രിമിനൽ കുറ്റവാളികളും രാജ്യത്ത് കടന്നു കൂടുന്നതായാണ് റിപ്പോർട്ട്. ലൈംഗിക കുറ്റവാളികളെപ്പോലും രാജ്യത്തുനിന്ന് നാടുകടത്താൻ വർഷങ്ങൾ എടുക്കുന്നതായി റിപ്പോർട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങളിലെ കാലതാമസം മുതലെടുത്ത്, ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ആളുകൾക്ക് പോലും കാനഡയിൽ തുടരാനും വിവിധ ആനുകൂല്യങ്ങൾ നേടാനും കഴിയുന്നത്, രാജ്യത്തിൻ്റെ കുടിയേറ്റ സംവിധാനം സ്വയം പരാജയപ്പെടുത്തുന്നതിന് തുല്യമാണ് എന്ന വിമർശനം ഉയരുന്നുണ്ട്.
യുകെയിൽ പ്രായപൂർത്തിയാകാത്ത കുടുംബാംഗത്തെ ലൈംഗികമായി പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട പാകിസ്ഥാൻ പൗരനായ ഗുൽഫാം ഹുസൈൻ, തൻ്റെ ക്രിമിനൽ റെക്കോർഡ് മറച്ചുവെച്ച് സന്ദർശക വിസയിൽ കാനഡയിൽ പ്രവേശിച്ചു. നാടുകടത്തൽ ഉത്തരവ് ലഭിച്ചിട്ടും, അത് തടയാനായി ഇയാൾ രണ്ട് വർഷമായി നിയമപോരാട്ടം നടത്തുകയാണ്. ഇത് കാനഡയുടെ അതിർത്തി സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചകളാണ് കാണിക്കുന്നത്. നിയമങ്ങൾ അവഗണിച്ച്, രാജ്യത്ത് സ്ഥിരതാമസം നേടാൻ ശ്രമിക്കുന്ന ഇത്തരം കുറ്റവാളികളെ കണ്ടെത്താൻ അധികൃതർക്ക് കഴിയുന്നില്ലെങ്കിൽ, കാനഡയുടെ അതിർത്തികൾ സുരക്ഷിതമല്ലെന്ന ആശങ്ക വർധിക്കുന്നതായി പലരും അഭിപ്രായപ്പെടുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് യുഎസിൽ ശിക്ഷിക്കപ്പെട്ട ബിന്ദർ സിംഗ് 11 വർഷമായി കാനഡയിൽ തുടരുകയാണ്.
കൂടാതെ, തട്ടിപ്പിലൂടെ സ്ഥിരതാമസം നേടിയ നവാബ് ഖാൻ നാടുകടത്തൽ ഉത്തരവ് ലഭിച്ചിട്ടും നിയമപരമായ അപ്പീലുകളിലൂടെ രാജ്യത്ത് തുടരുകയാണ്. കുറ്റവാളികൾ രാജ്യത്ത് പ്രവേശിക്കാതിരിക്കാൻ കർശനമായ പരിശോധനകളും, നാടുകടത്തൽ നടപടികൾ വേഗത്തിലാക്കാൻ നിയമ പരിഷ്കരണവും ആവശ്യമാണെന്നാണ് ഈ കേസുകൾ, സൂചിപ്പിക്കുന്നത്.







