സര്‍ക്കാരിന്റെ കടുത്ത ചെലവുചുരുക്കൽ നയത്തിനെതിരെ ഫ്രാന്‍സിലെ ഇരുന്നൂറിലധികം നഗരങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി. സെപ്റ്റംബറില്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍ ഇടവേളയ്ക്കുശേഷം വീണ്ടും തുടങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തൊഴിലാളികളും വിദ്യാര്‍ത്ഥികളും മുതിര്‍ന്ന പൗരന്മാരും അടങ്ങുന്ന പ്രതിഷേധക്കാര്‍ ചെലവുചുരുക്കലില്‍ പ്രതിഷേധിച്ചും സമ്പന്നര്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തണമെന്ന് ആവശ്യപ്പെട്ടും പാരിസിലെ പ്ലേസ് ഡി’ഇറ്റലിയില്‍ മാര്‍ച്ച് നടത്തി. പാരീസില്‍ കാല്‍ ലക്ഷത്തോളം പേരാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. രാജ്യത്തുടനീളം 195,000 പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രതിഷേധങ്ങള്‍ പ്രാദേശിക ട്രെയിന്‍ സര്‍വീസുകളെയും ആരോഗ്യരംഗത്തെയും ബാധിച്ചു. പാരീസില്‍ മെട്രോ ഗതാഗതം സാധാരണ നിലയിലായിരുന്നെങ്കിലും ട്രെയിനുകള്‍ കുറവായിരുന്നു. ഒട്ടേറെ അധ്യാപകരും ആരോഗ്യ പ്രവര്‍ത്തകരും സമരത്തില്‍ പങ്കുചേര്‍ന്നു. ഈഫല്‍ ടവര്‍ അടക്കമുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വരെ അടച്ചിടേണ്ടി വന്നു.
അടുത്ത വര്‍ഷത്തെ ബജറ്റില്‍ കടുത്ത ചെലവുചുരുക്കല്‍ നടപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നയിക്കുന്ന സര്‍ക്കാര്‍. എന്നാല്‍, ചെലവുചുരുക്കല്‍ സാധാരണക്കാരെയാണ് ബാധിക്കുന്നതെന്ന് സമരരംഗത്തുള്ളവര്‍ കുറ്റപ്പെടുത്തുന്നു. പൊതുസേവനങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കണമെന്നും വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും സമ്പന്നര്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തണമെന്നും യൂണിയനുകള്‍ ആവശ്യപ്പെടുന്നു.







