അമേരിക്കയിലേക്ക് ഇറക്കുമതിചെയ്യുന്ന ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒക്ടോബര്‍ ഒന്ന് മുതൽ ഫാര്‍മസ്യൂട്ടിക്കല്‍ മരുന്നുകള്‍ 100 ശതമാനവും കിച്ചന്‍ കാബിനറ്റ് ഉത്പ്പന്നങ്ങള്‍ക്ക് 50% തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഏതെങ്കിലും കമ്പനി അവരുടെ പ്ലാന്റിന്റെ നിര്‍മാണം ഇതിനകം ആരംഭിച്ചിട്ടുണ്ടെങ്കില്‍ അവരുടെ ഉത്പന്നങ്ങള്‍ക്ക് തീരുവ ഉണ്ടായിരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
മരുന്നുകള്‍ക്ക് പുറമേ കിച്ചന്‍ കാബിനറ്റുകള്‍, ബാത്ത്റൂം വാനിറ്റികള്‍ എന്നിവയ്ക്ക് 50 ശതമാനം അപ്ഹോള്‍സ്റ്ററി ഫര്‍ണിച്ചറുകള്‍ക്ക് 30 ശതമാനവും ഹെവി ട്രക്കുകള്‍ക്ക് 25 ശതമാനവും തീരുവ ചുമത്തിയിട്ടുണ്ട്. അതേസമയം, പുതിയ തീരുവകള്‍ പ്രഖ്യാപിച്ചെങ്കിലും ഇതുസംബന്ധിച്ച നിയമവശങ്ങളോ കൂടുതല്‍ വിവരങ്ങളോ അദ്ദേഹം പങ്കുവെച്ചിട്ടില്ല.







